2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

ഖൽബില് തേനോഴുകണ കോഴിക്കോട് !!!

7 മാർച്ച് 2020

ശനിയാഴ്ച രാവിലെ പതിവ് തെറ്റിച്ചു കുറച്ചു നേരത്തെ എണിറ്റു.നേരത്തെ എന്നു പറഞ്ഞാൽ 8.30am. ഉറക്കക്ഷീണം മാറാത്തതുകൊണ്ടു ഞാൻ വീണ്ടും സോഫയിൽ ചെന്നു കിടന്നു.കൂട്ടിനു എന്റെ മൊബൈലും. ഭാര്യയാണെങ്കിൽ ഉറക്കത്തിൽ തന്നെ തുടർന്നു.അങ്ങനെ മൊബൈൽ എടുത്തു നോക്കിയപ്പോൾ സുഹൃത്തും നല്ലൊരു തായമ്പക കലാകാരനുമായ ശുകപുരം രാധാകൃഷ്‌ണേട്ടന്റെ ഒരു missed call വന്നത് കണ്ടു. തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും അദ്ദേഹം വീണ്ടും വിളിച്ചു.call എടുത്താൽ  സാധാരണ എന്തെങ്കിലും വിശേഷം ചോദിക്കാറുണ്ട്.പക്ഷെ ഇപ്രാവശ്യം അതിനു പകരം ചോദിച്ചു." മനു, നാളെ ഒരു തായമ്പക കൊട്ടാൻ പറ്റുവോ' എങ്കിൽ നേരെ കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടോളൂ."ഞാനാകെ ഞെട്ടിപ്പോയി."കോഴിക്കോടോ? നോക്കട്ടെ രാധാകൃഷ്ണേട്ടാ, ആലോചിച്ചു ഒരു മണിക്കൂറിനുള്ളിൽ വിളിച്ചു പറയാം" എന്ന് ഞാനും പറഞ്ഞു.നേരെ പോത്തു പോലെ കിടന്നുറങ്ങുന്ന ഭാര്യയെ വിളിച്ചുണർത്തി വേഗം റെഡി ആവാൻ പറഞ്ഞു. നേരത്തെയുള്ള പ്ലാൻ പ്രകാരം എനിക്ക് ഒരു official മീറ്റിംഗ് ഞായറാഴ്ച ഉണ്ടായിരുന്നതാണ്.അത് ക്യാൻസൽ ആയപ്പോൾ ഭാര്യയുടെ ഒരു ബന്ധു വീട്ടിലേക്കു പോകാൻ പ്ലാൻ ചെയ്തിരുന്നു. ഞാൻ അഞ്ജുവിനോട് പറഞ്ഞു.ആ പരിപാടി പിന്നെത്തേക്ക് മാറ്റാം.നമുക്ക് ഒരു ട്രിപ്പ് വന്നിട്ടുണ്ട്, വേഗം പോയി റെഡി ആവൂ എന്ന്.കുറച്ചു  നാളായി ട്രിപ്പൊന്നും ഇല്ല.അങ്ങനെയെങ്കിൽ പിറ്റേ ദിവസമല്ലേ പരിപാടി. ഇന്ന് പോയാൽ കോഴിക്കോട് ഒന്ന് കറങ്ങി കാണാനും കഴിയുമല്ലോ എന്ന് ചിന്തിച്ചു  അതുപ്രകാരം ഞാൻ പറഞ്ഞു, നമുക്ക് ഇന്നവിടെ പോയി സ്റ്റേ ചെയ്യാം എന്നിട്ടു നാളെ അവിടെ നിന്ന് പരിപാടിയും കഴിഞ്ഞു പോരാം,അഞ്ജുവും അതിനോട് യോജിച്ചു.അങ്ങനെ എല്ലാം പെട്ടെന്ന് തീരുമാനിച്ചു.രാധാകൃഷ്‌ണേട്ടനെ വിളിച്ചു പ്ലാനും പറഞ്ഞു.അപ്പോൾ നിങ്ങൾ കാറിലാണ് വരുന്നതെങ്കിൽ ചെണ്ട ഒരെണ്ണം കയ്യിൽ വച്ചോളു എന്നദ്ദേഹം പറഞ്ഞു.പിറ്റേ ദിവസം ട്രെയ്‌നിലാണെങ്കിൽ അദ്ദേഹം അവിടെ ചെണ്ട റെഡി ആക്കാം എന്നും പറഞ്ഞിരുന്നു.അങ്ങനെ ഞങ്ങൾ രണ്ടു പേരും കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു, ഒരു പതിനൊന്ന് മണിക്ക് തൃപ്പൂണിത്തുറയിൽ നിന്നിറങ്ങി.അവിടെ താജ് ഹോട്ടലിൽ റൂം ബുക്ക് ചെയ്ത കാര്യം ഞാൻ അഞ്ജുവിനോട് പറഞ്ഞില്ല.ഏതായാലും കോഴിക്കോട് ബീച്ചിനടുത്തുള്ള ഹോട്ടൽ ആണെന്ന് മാത്രം സൂചിപ്പിച്ചു. കോഴിക്കോട് ബീച്ച് GPS സെറ്റ് ചെയ്തോളാൻ പറഞ്ഞു ഞങ്ങളിറങ്ങി.ബീച്ചിനടുത്താണ്  ഹോട്ടൽ എന്ന് എനിക്കറിയാമായിരുന്നു.പോകുന്ന വഴിയിൽ തൃശൂർ വീട്ടിൽ നിന്ന് ചെണ്ടയും എടുക്കണം.അങ്ങനെ ഒരു 1.30 മണിയായപ്പോൾ പുതുക്കാട് ഇന്ത്യൻ കോഫീ ഹൗസിൽ കേറി ലഞ്ച് കഴിക്കാൻ തീരുമാനിച്ചു.പക്ഷെ രാവിലെ മാഗ്ഗി നൂഡിൽസ് കഴിച്ചിറങ്ങിയ ഞങ്ങൾക്ക് വലിയ വിശപ്പൊന്നും ഉണ്ടായില്ല.അതുകൊണ്ട് ഞങ്ങൾ ഓരോ മസാല ദോശ (എന്റെയും അഞ്ജുവുവിന്റെയും favourite ഫുഡ്) കഴിയ്ക്കാൻ ഓർഡർ കൊടുത്തു.അത് കഴിഞ്ഞു അവിടെ നിന്നിറങ്ങി ഏകദേശം ഒരു 2 .30 ആയപ്പോൾ വീട്ടിലെത്തി.വേഗം തന്നെ ചെണ്ടയും എടുത്തു അവിടെ നിന്നിറങ്ങി.ഇനി നേരെ കോഴിക്കോട്....ഞങ്ങൾ അതിനിടയിൽ കണ്ട ഒരു പനനൊങ്ക് കടയിൽ നിന്നും കുറച്ചു പനനൊങ്ക് വാങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഡ്രൈവിംഗ് ക്ഷീണം കാരണം വണ്ടി ഒതുക്കി പനനൊങ്ക് കഴിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് വിശ്രമിച്ച ശേഷം വീണ്ടും ഡ്രൈവിംഗ് തുടർന്നു. അങ്ങനെ ഒരു 5.50 ആയപ്പോൾ ഹോട്ടലിൽ എത്തി.അപ്പോഴും അഞ്ജുവിനു കാര്യം മനസിലായിട്ടില്ല.എന്നിട്ടു റിസപ്ഷൻ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു റൂമിലെത്തി അവിടത്തെ മെനു കാർഡ് കണ്ടപ്പോൾ ആണ് മൂപ്പർക്ക് കാര്യം പിടികിട്ടിയത്. പിന്നെ പെട്ടെന്ന് ഫ്രഷ് ആയി. ഞങ്ങൾ ബീച്ചിലേക്ക് നടന്നു.അവിടെ കണ്ട കാഴ്ചകൾ മനോഹരമായിരുന്നു.സാധാരണ എല്ലാ ബീച്ചുകളും Sunset കഴിഞ്ഞാൽ പിന്നെ അധികമാരും ഇല്ലാതെ ഒരുവിധം കാലിയായിരിക്കും.എന്നാൽ അവിടെ കാര്യം നേരെ മറിച്ചാണ്, നല്ല തിരക്ക്  അനുഭവപ്പെട്ടു.വിദേശ രാജ്യക്കാരും നാട്ടുകാരും പിന്നെ ഞങ്ങളെപ്പോലെ കറങ്ങാൻ വന്നവരും എല്ലാരും കൂടി നല്ല തിരക്ക്.അതോടൊപ്പം ഞങ്ങൾ അവിടത്തെ തനതു ഭക്ഷണങ്ങൾ ആയ ഐസ് ഒരയും ഓറഞ്ച് സർബത്തും കഴിച്ചു കുറച്ചു നേരം ബീച്ചിലൂടെ കറങ്ങിയടിച്ചു. ഞാൻ അഞ്ജുവിനോട് പറഞ്ഞു,കുറച്ചു നടന്നാൽ അവിടെ ഒരു സ്പെഷ്യൽ ചായ കിട്ടുന്ന ഒരു കടയുണ്ട്.(പണ്ട് ഒരു ഹർത്താൽ ദിനത്തിൽ കോഴിക്കോട് ഒഫീഷ്യൽ വിസിറ്റിനു പോയ എനിക്ക് തുണയായ കടയാണ്.അന്ന് ആ ഭാഗത്തു വേറെ കടകളൊന്നും തുറന്നില്ലായിരുന്നു) കടയുടെ പേര് ‘ആദാമിന്റെ ചായക്കട'. എന്നാൽ ഒരു ചായ കുടിക്കാമെന്നു വിചാരിച്ചു അങ്ങോട്ട് നടന്നു. അവിടെ ചെന്ന് ചായ ഓർഡർ ചെയ്തു. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യണം. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ കേറി ഒരു സീറ്റിൽ ഇരുന്നു. പെട്ടെന്നാണ്‌ ഹോട്ടലിനു പുറത്തു ഒരു ബഹളവും ആൾക്കൂട്ടവും ...നോക്കിയപ്പോൾ ആൾക്കൂട്ടം ഹോട്ടലിനുള്ളിലേക്കു വരുന്നു.അത്ഭുതമെന്നു പറയട്ടെ. മലയാളസിനിമയിലെ യുവനടനും  ന്യൂ ജനറേഷൻ ഹീറോയുമായ ‘ടോവിനോ തോമസ് ‘ അവിടേക്കു വരുന്നു.ഞങ്ങൾക്ക് ആകെ അതിശയമായി,നോക്കിയപ്പോൾ അദ്ദേഹം ഉള്ളിൽ AC റൂമിലേക്കാണ് പോയത്.അപ്പോഴേക്കും ഞങ്ങളുടെ ചായ വന്നു.സ്പെഷ്യൽ ചായ എന്ന് പറഞ്ഞാൽ ഒരു മൺപാത്രത്തിലാണ് ചായ തിളപ്പിക്കുന്നതും അതേപോലെ മൺഗ്ലാസ്സിൽ കുടിക്കുന്നതാണ് അതിന്റെ രീതി.തിളപ്പിച്ച ചായ നമ്മുടെ മുൻപിൽ കൊണ്ടുവന്നു നമ്മുടെ ഗ്ലാസ്സിലേക്കു ഒഴിക്കും.അപ്പോൾ നമുക്ക് ചായയുടെ തിളക്കൽ ഗ്ലാസ്സിലേക്കു ഒഴിക്കുമ്പോഴും  കാണാൻ സാധിക്കും. എന്തായാലും ഒരു variety ..അത്ര മാത്രം.ടേസ്റ്റ് ഒക്കെ സാധാരണ പോലെ ആണ് ഫീൽ ചെയ്തത്.ചായ കുടിച്ചതിനു ശേഷം വെറുതെ ഒന്ന് പോയി ടോവിനോയെ കാണാം എന്ന് വിചാരിച്ചു ac റൂമിലേക്ക് കേറി.അപ്പോൾ അവിടെ എല്ലാരും കൂടി നിൽക്കുന്നു. എന്താണെന്നു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ പുതിയ ഒരു സിനിമയുടെ (കിലോമീറ്റേഴ്സ് and കിലോമീറ്റേഴ്സ് ) പ്രൊമോഷന്റെ ഭാഗമായി ആ ഹോട്ടലിൽ ഒരു പുതിയ ഫലൂഡ launch ചെയ്യുകയാണ്.ഞങ്ങളും അതോടൊപ്പം കൂടി.പിന്നെ അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഒരു സെൽഫി എടുക്കാൻ മോഹമായി. വെറുതെ ചോദിച്ചു നോക്കാം.കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന ഉദ്ദേശ്യത്തോടെ ചോദിച്ചു.സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു.ഞങ്ങളുടെ പുറകെ ഒന്നൊന്നായി ആൾക്കാർ അതിനു വേണ്ടി വന്നുകൊണ്ടിരുന്നു.ഞങ്ങൾ അതിനുശേഷം അവിടെ നിന്ന് നേരെ ഹോട്ടലിലേക്ക് പോയി.അവിടെയെത്തിയപ്പോൾ 8.30 മണിയായി.നേരെ ഡിന്നർ ഏരിയയിലേക്ക് തിരിച്ചു.നല്ലൊരു ഡിന്നർ കഴിച്ചതിനു ശേഷം ഞങ്ങൾ സ്വിമ്മിങ് പൂൾ ഭാഗത്തു കുറച്ചു നേരം ചിലവഴിച്ചു.പിന്നെ റൂമിലേക്ക് പോയി.ഡ്രൈവിങ്ങിന്റെ ക്ഷീണവും പിറ്റേ ദിവസത്തെ പരിപാടിക്ക് ശേഷമുള്ള ഡ്രൈവിങ്ങിന്റെ കാര്യം ആലോചിച്ചും അതിനുശേഷം അതിന്റെ പിറ്റേ ദിവസം ജോലിക്കു പോവേണ്ട കാര്യം ചിന്തിച്ചും ആകെ എന്തോ പോലെയായി.ഒന്നും ആലോചിക്കാതെ അങ്ങോട്ട് കിടന്നുറങ്ങി.പിറ്റേ ദിവസം എണീറ്റപ്പോൾ 8 മണിയായി. പ്രഭാതകൃത്യങ്ങൾക്കു ശേഷം നേരെ പ്രഭാത ഭക്ഷണം കഴിക്കാൻ restaurantലേക്ക് പോയി. അങ്ങനെ ഭക്ഷണശേഷം നേരെ തളി മഹാദേവ ക്ഷേത്രത്തിലേക്ക് പോകാൻ തീരുമാനിച്ചു.അതിനു ശേഷം ഞങ്ങൾ തിരിച്ചു വന്ന് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. പിന്നെയും ഉണ്ട് സമയം ..എന്താണെന്നു വച്ചാൽ ഞങ്ങളോട് ഒരു 5 മണിക്ക് എത്താനാണ് പറഞ്ഞത്. സ്ഥലം പേരാമ്പ്ര അടുത്ത് നൊച്ചാട് കാവുംതറ ...അവിടെയുള്ളൊരു അയ്യപ്പൻകാവിലാണ് പരിപാടി.അവിടേക്കുള്ള ദൂരവും സമയവും നോക്കിയപ്പോൾ ഏകദേശം ഒരു മണിക്കൂറിനടുത്താണെന്നു കണ്ടു.അപ്പോൾ എന്തായാലും ഇനിയും 3 മണിക്കൂർ സമയം നമുക്ക് കോഴിക്കോട് കറങ്ങാലോ എന്ന് പ്ലാൻ ചെയ്തു.നേരെ ഫോക്കസ് മാളിലേക്കു തിരിച്ചു.അവിടെ ചെന്നപ്പോൾ ലുലു മാളിന്റെ അത്ര വലിപ്പമൊന്നുമില്ല, എന്നാലും കുറച്ചു സമയം ചിലവഴിക്കാൻ നല്ല സ്ഥലം ആണ്. അങ്ങനെ ഞങ്ങൾ അവിടെ ഒന്ന് രണ്ടു മണിക്കൂർ ചിലവഴിച്ചു.ഒരു കാര്യം പറയാൻ വിട്ടുപോയി.ഒരു സ്പെഷ്യൽ സാധനം ഞങ്ങൾ അവിടെനിന്നും വാങ്ങി കഴിച്ചു.പ്രഭാതഭക്ഷണം കുറച്ചു കൂടുതലായതിനാൽ ലഞ്ച് കഴിക്കാൻ വിശപ്പുണ്ടായില്ല. അതുകൊണ്ടു ഞങ്ങൾ ലഞ്ചിന്‌ പകരം അവിടെ ഒരു ചെറിയ കടയിൽ ഒരു സാധനം ഉണ്ടാക്കി കൊടുക്കുന്നത് കണ്ടു. Curlie -Q എന്നാണ് ത്രീശൂരിലെ മാളിൽ അതിനു പേര്.എന്നാൽ അവിടെ അതിനെ potato roll എന്നാണത്രെ പറയുക.എന്തായാലും ഒരു സ്നാക്ക് ഐറ്റം പോലെ നമുക്ക് കഴിക്കാം.പല flavours ഉണ്ട്.അതും കഴിച്ചു ഞങ്ങൾ അവിടെ നിന്നിറങ്ങി.നേരെ നൊച്ചാട് അയ്യപ്പൻകാവ്..സിറ്റി ഏരിയ കഴിഞ്ഞാൽ പിന്നെ നല്ല സുഖമുള്ള അന്തരീക്ഷവും നല്ല പ്രകൃതി രമണീയമായ കാഴ്ചകളും കാണാം.ഞങ്ങൾ ഏകദേശം ഒരു 5.15 ആയപ്പോൾ അവിടെയെത്തി.രാധാകൃഷ്‌ണേട്ടൻ വഴി തെറ്റാതിരിക്കാൻ തിരിയുന്ന ജംഗ്ഷനിൽ വന്നു നിന്നിരുന്നു.അവിടെ നിന്നും ഞങ്ങളെ ഒരു വീട്ടിലേക്കു കൊണ്ടുപോയി.ആ വീട്ടുകാരുടെ കുടുംബക്ഷേത്രമാണ് ആ അയ്യപ്പൻകാവ്.വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിപാടി രാത്രി 8 മണിക്കാണ് എന്നറിയുന്നത്. അപ്പോൾ തന്നെ ഞങ്ങൾ ഇറങ്ങുമ്പോൾ 10 മണി കഴിയുമെന്നുറപ്പായി.എന്തായാലും സമയമുണ്ടല്ലോ ..കുറച്ചു നേരം അവിടെ ചിലവഴിച്ചു. അപ്പോഴാണ് രാധാകൃഷ്‌ണേട്ടൻ ഒരാളെ പരിചയപ്പെടുത്തുന്നത്.പേര് ഗോപീകൃഷ്ണൻ തമ്പുരാൻ.തൃപ്പുണിത്തുറയിൽ ആണ് താമസം എന്ന് പറഞ്ഞു.അദ്ദേഹം ഒരു കഥകളിക്കു ചെണ്ട കൊട്ടുന്ന കലാകാരനാണ്.എന്തായാലും പരിചയപ്പെട്ടതിൽ സന്തോഷം എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മറ്റൊരു കാര്യം കൂടി വന്നത്. ഇന്നത്തെ തായമ്പക അദ്ദേഹത്തിന്റെ ഒപ്പം ഡബിൾ തായമ്പക ആക്കിയാലോ എന്ന് രാധാകൃഷ്‌ണേട്ടൻ ചോദിച്ചു.ഞാൻ അത്യധികം സന്തോഷത്തോടെ ശരി എന്ന് പറഞ്ഞു.എന്തായാലും 8 മണി വരെ സമയമുണ്ടല്ലോ എന്ന് ചിന്തിച്ചു ഞാനും അഞ്ജുവും കൂടി ആ മനോഹരമായ ദേശം ഒന്ന് നടന്നു കാണാൻ തീരുമാനിച്ചു.അങ്ങനെ ഞങ്ങൾ പതുക്കെ നടന്നു തുടങ്ങി.വൈകീട്ടായതുകൊണ്ടു വല്യ ചൂടുമില്ല.ഞങ്ങൾ ആ നല്ല അന്തരീക്ഷത്തിൽ കുറച്ചു ദൂരം നടന്നു.പിന്നെ ഒരു 6 .30 ആയപ്പോഴേക്കും തിരിച്ചു ആ വീട്ടിലുമെത്തി.അപ്പോഴേക്കും അവിടെ പരിപാടിക്കാർ എത്തിയിരുന്നു.ഓരോരുത്തരെയായി പരിചയപ്പെട്ടു.അതിനിടയിൽ ഗോപികൃഷ്ണേട്ടൻ അദ്ദേഹത്തിന്റെ തായമ്പക ശൈലി ഒന്ന് ചുരുക്കിപ്പറഞ്ഞു.അങ്ങനെ 7.30 മണിയായി ഞങ്ങൾ റെഡി ആയി അമ്പലത്തിലേക്ക് പോയി.ഭക്ഷണം അവിടെ റെഡി ആയിരുന്നെങ്കിലും കഴിച്ചില്ല.8 മണിക്ക് തായമ്പക തുടങ്ങി.കഴിഞ്ഞപ്പോൾ 9.40 .നന്നായി എന്ന് കണ്ടുനിന്ന ആളുകളും അതിലുപരി രാധാകൃഷ്‌ണേട്ടനും പറഞ്ഞു.അതിനു ശേഷം വിശ്രമിച്ചുകൊണ്ടിരിക്കവേ ഗോപികൃഷ്ണേട്ടനോട് തൃപ്പുണിത്തുറക്കു ഞങ്ങളുടെ ഒപ്പം വരുന്നുണ്ടോ എന്ന് ചോദിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞു.ഒരു കളമെഴുത്തുപ്പാട്ട് പരിപാടി കൂടിയുണ്ട്.അതിനും കൂടി ഒന്ന് പങ്കു ചേർന്നിട്ടു വരാം എന്ന് .കുഴപ്പമില്ല കുറച്ചു സമയം കൂടി വെയിറ്റ് ചെയ്താൽ പോരെ എന്ന് ഞങ്ങളും വിചാരിച്ചു.അങ്ങനെ 11 മണിയായപ്പോൾ പരിപാടി കഴിഞ്ഞു.ഞങ്ങളാണെങ്കിൽ 3 പേരും ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല.പിന്നെ കേരളത്തിൽ കൊറോണ വൈറസിന്റെ വ്യാപനം (കേരളം മാത്രമല്ല ലോകം മുഴുവൻ അതിന്റെ കെടുതിയിൽ അകപ്പെട്ടു തുടങ്ങിയിരുന്നു.അതിനെക്കുറിച്ചു വരുന്ന ബ്ലോഗുകളിൽ പറയാമെന്നു വിചാരിക്കുന്നു) തുടങ്ങിയ വാർത്ത അഞ്ജുവിന്റെ അമ്മയും എന്റെ സഹോദരനും വിളിച്ചു പറഞ്ഞിരുന്നു.അതുകൊണ്ടു പുറത്തു നിന്ന് ഭക്ഷണം വേണ്ട എന്ന് തീരുമാനിച്ചു.ഇത് കേട്ട രാധാകൃഷ്‌ണേട്ടൻ ഞങ്ങൾക്ക് അമ്പലത്തിലെ പ്രസാദമായ പാൽപ്പായസം കൊണ്ടു വന്നു.അത് കുടിച്ചപ്പോൾ ഒരു ആശ്വാസമായി.അതോടൊപ്പം ഞങ്ങൾക്ക് അവിടെയുണ്ടായിരുന്ന കുറച്ചു വാഴപ്പഴവും തന്നയച്ചു.അങ്ങനെ ഒരു 12 മണിയായപ്പോൾ ഞങ്ങൾ അവിടെ നിന്നിറങ്ങി.പരിപാടി കഴിഞ്ഞ ക്ഷീണം കൊണ്ട് ഉറങ്ങുമോ എന്നായിരുന്നു മനസ്സിൽ.പക്ഷെ ഇപ്പോൾ എന്തായാലും ഉറങ്ങില്ല എന്നുറപ്പിച്ചു.സഹോദരൻ ആണെങ്കിൽ ആകെ പേടിയായി.അവൻ അഞ്ജുവിനെ വിളിച്ചു പറഞ്ഞു.മനുച്ചേട്ടനോട് ഇന്നിറങ്ങേണ്ട...അവിടെയെവിടെയെങ്കിലും തങ്ങാൻ പറയൂ എന്ന്.അഞ്ജു എന്നോടത് പറഞ്ഞപ്പോൾ ആദ്യം ഞാനും വിചാരിച്ചു...പക്ഷെ ഒന്നാലോചിച്ചപ്പോൾ തങ്ങാൻ തോന്നിയില്ല.ഒന്ന് പിറ്റേ ദിവസം ജോലിയുണ്ട്.ഇനി അവിടെ തങ്ങിയാൽ തന്നെ പിറ്റേന്ന് നേരത്തെ എണിറ്റു യാത്ര തുടങ്ങണം.അത് എത്രത്തോളം നടക്കുമെന്നറിയില്ല.ക്ഷീണത്തിൽ ഉറങ്ങിയങ്ങാനും പോയാൽ നിസ്സാര ദൂരമല്ലല്ലോ യാത്ര ചെയ്യാനുള്ളത്.അതുകൊണ്ടു അവനോട് ധൈര്യമായി ഉറങ്ങിക്കോളാൻ പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു.നല്ല ഒഴിഞ്ഞ റോഡിലൂടെ ഞങ്ങൾ നീങ്ങി.പെട്ടെന്ന് തന്നെ കോഴിക്കോട് എത്തി.ടൗണിൽ പോകേണ്ട ആവശ്യമില്ലാത്തതുകൊണ്ട് NH  ലൂടെ മാത്രം യാത്ര തുടർന്നു.എന്തായാലും 3 പേരും സംസാരിച്ചിരുന്നതുകൊണ്ട് ഉറക്കം വന്നതേയില്ല.ഒരു കാര്യം പറയാൻ വിട്ടു പോയി.കുറച്ചു ദൂരം വഴി ചെറുതായൊന്നു തെറ്റിപ്പോയി.എന്നാലും പെട്ടെന്ന് ശരിയായ റോഡിൽ തിരിച്ചെത്തി.ജി പി എസ് ഉണ്ടാക്കിയ പ്രശ്നമാണ്.(അതുകൊണ്ടു ജി പി എസ് ഇപ്പോഴും ഗുണമാവില്ല എന്ന് ഒരു ഓർമപ്പെടുത്തലാണ്).ഇടയ്ക്കിടെ അഞ്ജുവിനെ അമ്മയും ദിലീപനും (എന്റെ സഹോദരന്റെ പേര് ദിലീപൻ എന്നാണ്) വിളിച്ചുകൊണ്ടേയിരുന്നു.സമാധാനക്കേടുകൊണ്ടായിരിക്കും എന്ന് അറിയാം.എന്നാലും ഞങ്ങൾ അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ കുറ്റിപ്പുറം കഴിഞ്ഞുള്ള നിളയുടെ പാലം കടന്നു.അപ്പോഴാണ് ഞങ്ങൾ വഴി തിരിച്ചുവിടുന്ന ബോർഡ് കണ്ടു.അതുകൊണ്ട് പുതിയ വഴിയിലൂടെ നീങ്ങി.രാത്രി ആ വഴി തികച്ചും വിജനമായിരുന്നു.ഒരു വണ്ടി പോലും ഞങ്ങളുടെ എതിരെയോ ഞങ്ങളുടെ അതെ ഡയറക്ഷനിലോ കണ്ടില്ല.ചില സ്ഥലങ്ങളിൽ ഒരു വെളിച്ചം പോലും ഉണ്ടായില്ല.പിന്നെ കുറച്ചു ദൂരം ഇടുക്കു വഴികളിലൂടെ നീങ്ങി.അവസാനം എടപ്പാൾ എത്തിയപ്പോൾ ഒരു സമാധാനമായി.സമയം 2.30 .പിന്നെയും അങ്ങനെ യാത്ര തുടർന്നു.പെരുമ്പിലാവ് കഴിഞ്ഞപ്പോൾ ഒരു ചായ കുടിക്കാൻ വേണ്ടി വണ്ടി സൈഡ് ആക്കി.ഒരു തട്ടുകടയിൽ നിന്നും ഞാൻ ഒരു ചായയും ഗോപികൃഷ്ണേട്ടൻ ഒരു കാപ്പിയും കുടിച്ചു.അഞ്ജുവിനു ഒന്നും വേണ്ട എന്ന് പറഞ്ഞു.കുന്നംകുളവും തൃശ്ശൂരും കഴിഞ്ഞു ചാലക്കുടിയെത്തി.അതിനിടയിൽ ചില സ്ഥലങ്ങളിൽ  5 മിനിറ്റ് വെറുതെ റസ്റ്റ് എടുക്കാനായി നിർത്തിയിരുന്നു.ചാലക്കുടിയെത്തിയപ്പോഴേക്കും ചെറുതായി ക്ഷീണം വന്നു തുടങ്ങി.അപ്പോൾ വീണ്ടും ഒരു കാപ്പി കുടിക്കാൻ വേണ്ടി വണ്ടി നിർത്തി.കുറച്ചു സമയം വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.അപ്പോഴേക്കും അഞ്ജു ചെറുതായി ഉറങ്ങിത്തുടങ്ങി.അങ്ങനെ അങ്കമാലി കഴിഞ്ഞു ആലുവ എത്തിയപ്പോൾ അഞ്ജു എണീറ്റു.സമയം 5.15 .പിന്നെ ഒരു അര മണിക്കൂർ കൊണ്ട് ഞങ്ങൾ തൃപ്പുണിത്തുറ എത്തി.ആദ്യം ഗോപികൃഷ്ണേട്ടനെ ഇറക്കി, ഞങ്ങൾ 5.45 നു ഞങ്ങളുടെ ഫ്ലാറ്റിലെത്തി. കുറച്ചു സമയത്തെ അല്പം സാഹസികതയാർന്ന യാത്ര ഒഴിച്ചാൽ മറ്റെല്ലാം തേൻ ഒഴുകുന്ന പോലെയുള്ള രസകരമായ  അനുഭവങ്ങളും ഓർമകളും കൊണ്ട് നിറഞ്ഞതായിരുന്നു ആ കോഴിക്കോടൻ യാത്ര.........

കോഴിക്കോടൻ യാത്രയുടെ ചില ചിത്രങ്ങൾ താഴെ കൊടുക്കുന്നു.