2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

മാറ്റം നല്ലതാണ് !!

ഒരു change അല്ലെങ്കിൽ മലയാളത്തിൽ മാറ്റം എന്നത് നല്ലതാണോ ? നല്ലതാണെങ്കിലും അല്ലെങ്കിലും അത് അനിവാര്യമാണോ ? എന്നത് പല ആളുകളും പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്. പണ്ട് ഗ്രീക്ക് തത്വചിന്തകനായ ’ഹെറാക്ലിറ്റസ്’ പറഞ്ഞപോലെ മാറ്റമില്ലാത്ത ഒരു വസ്തു അത് “മാറ്റം” മാത്രമാണ്. പക്ഷെ എന്റെ അഭിപ്രായപ്രകാരം മാറ്റത്തിന് മാത്രമല്ല മനസ്സിനും മാറ്റമില്ല(എല്ലാവരുടേയുമല്ല ട്ടോ), നമ്മുടെ സാഹചര്യങ്ങൾക്കും അതിനനുസരിച്ചുള്ള ചിന്തകൾക്കും പ്രവർത്തികൾക്കുമാണ് മാറ്റമുള്ളത്. മനസ്സ് എന്നും ഒരേ പോലെ ആണ്. അതിനെ വേണ്ട വിധം കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഏതു സാഹചര്യം വന്നാലും നല്ല ഉണർവുള്ള മനസ്സിന് ഒരു മാറ്റവുമുണ്ടാവില്ല. അങ്ങനെയുള്ള നമ്മുടെ മനസ്സിനെ പൊന്നു പോലെ നോക്കിയാൽ അതിന്  മാറ്റമുണ്ടാവില്ല. പൊന്നു പോലെ എന്നുള്ളത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പ്രയോഗമാണ്. ശരിക്കും ആലോചിച്ചാൽ വളരെ വിലയേറിയതുകൊണ്ടും സുലഭമല്ലാത്തതുകൊണ്ടും പൊന്ന് അഥവാ സ്വർണ്ണത്തിന് നമ്മൾ കൊടുക്കുന്ന ശ്രദ്ധ എന്നാണ് ഉദ്ദേശിക്കുന്നത്. ഈ കാലത്ത് അത് ചിന്തിച്ചാൽ ശരിയാണോ ? കാരണം സ്വർണ്ണ വില കൂടിയും കുറഞ്ഞുമിരിക്കുന്നു. അതുപോലെ  ഇപ്പോൾ അത് അത്ര ദുർലഭമല്ലതാനും. പിന്നെ ഒരു കാര്യമുള്ളത്, സ്വർണ്ണത്തേക്കാൾ അമൂല്യമായ പല വസ്തുക്കളും ഇന്നുണ്ടെങ്കിലും നമ്മളുടെ ചിന്തയും മനസ്സും സ്വർണ്ണത്തെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു. കാരണം അതിന്റെ മൂല്യം അത് മാറ്റമില്ലാതെ കാത്തുസൂക്ഷിക്കുന്നു. അതുപോലെ ഏതു സാഹചര്യം വന്നാലും മനസ്സിനെ ശുദ്ധമായി മാറ്റമില്ലാതെ നിർത്താൻ അതിന്റെ ഉടമയ്ക്ക്  കഴിയണം.


മാറ്റത്തെ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു. തൊട്ടു മുൻപുള്ള സമയങ്ങളിൽ നമ്മൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആണോ ഇപ്പോഴും എന്ന് മാത്രം ചിന്തിക്കുക, വിലയിരുത്തുക. എന്തൊക്കെ സാഹചര്യങ്ങൾ മാറിയാലും (അമിത സന്തോഷമായാലും) നമ്മൾ അതിനെ മനസ്സിലേക്ക് എത്തിക്കാതിരിക്കുക. അവശ്യം വേണ്ട  സന്തോഷം മാത്രം മനസ്സിലേക്ക് എടുക്കുക. അല്ലാത്തതിനെ പുറംതള്ളുക. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ അമിത സന്തോഷവും മനസ്സിനെ മോശമായി ബാധിക്കാം. അതുകൊണ്ട് മനസ്സിന് മാറ്റമുണ്ടാവാതിരിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരു സാഹചര്യത്തിൽ നിന്നും ഒളിച്ചോടേണ്ടതായിട്ടുള്ള കാര്യമില്ല. 


മനസ്സിന്റെ ആരോഗ്യം നമ്മുടെ ചിന്തകളിലാണ് ഇരിക്കുന്നത്. മനസ്സിനനുസരിച്ചുള്ള ചിന്തകൾക്കനുസരിച്ച് നമ്മളല്ല, നമ്മുടെ ചിന്തകൾക്കനുസരിച്ച് മനസ്സിനെ ആണ് പാകപ്പെടുത്തേണ്ടത്. ജനിക്കുമ്പോൾ ഓരോരുത്തരും ശുദ്ധമനസ്സോടു കൂടിയാണ് പിറവിയെടുക്കുന്നത്. എന്നാൽ അതിന് ശേഷം ഓരോ പ്രായത്തിലും അതിനനുസരിച്ച് മാറുന്ന ഓരോ സാഹചര്യത്തിലും നമ്മുടെ മനസ്സിനെ മാറ്റുന്നു. അതിന് പകരം മനസ്സിനെ സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് സാഹചര്യങ്ങളെ ഒന്ന് മാറ്റുന്ന രീതിയായാലോ ? അപ്പോൾ മനസ്സിന് സുഖവും  സന്തോഷവും പ്രദാനം ചെയ്യാൻ നമുക്ക് സാധിക്കും. അതിനുള്ള പ്രക്രിയകൾ കുട്ടിക്കാലത്തു തന്നെ വീട്ടിൽ നിന്ന് തുടങ്ങണം. ഏതൊരു അച്ഛനും അമ്മയ്ക്കും അവരവരുടെ കുട്ടികൾ പ്രധാനമാണ്. ഇപ്പോൾ നല്കുന്ന ഉയർന്ന വിദ്യാഭ്യാസം മാത്രമല്ല അതിനേക്കാൾ ഉപരി അവരുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതിലാണ് ശ്രദ്ധയും സാമർത്ഥ്യവും വേണ്ടത്. പൊതുവെ പല  അച്ഛനമ്മമാരും വിചാരിക്കുന്നത് കുറച്ചു നല്ല ശീലങ്ങൾ (അതും അവരുടെ പഠനങ്ങളും അനുഭവങ്ങളും കൊണ്ട് മനസ്സിലാക്കിയത് മാത്രം) മാത്രം പരിശീലിപ്പിച്ചു ബാക്കിയെല്ലാം കുട്ടികളുടെ അധ്യാപകർക്കും അവരുടെ തന്നെ വരുംകാല അനുഭവങ്ങൾക്കും വിട്ടുകൊടുക്കുക എന്നതാണ്. എന്നാൽ അതിനു പുറമെ, വീട്ടിൽ നിന്ന് തന്നെ അതും വളരുന്ന ഓരോ പ്രായത്തിനനുസരിച്ച് (ഓർമ്മ വച്ചതു മുതൽ ബുദ്ധിസ്ഥിരത പ്രാപിക്കുന്നത് വരെയെങ്കിലും) അഭ്യസിക്കേണ്ടതായ  ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് മനസ്സിനെ പാകപ്പെടുത്തിയെടുക്കൽ. പല തരത്തിലുള്ള സാഹചര്യങ്ങളും അവയോടുള്ള കുട്ടിയുടെ പെരുമാറ്റവും അല്ലെങ്കിൽ പ്രതികരണവും കുട്ടിക്കാലം മുതൽ തന്നെ വീക്ഷിക്കണം. എല്ലാം ഒന്നിച്ചല്ല , പതുക്കെ പതുക്കെ കാലോചിതമായി മാത്രം. കുട്ടികൾ അവരുടെ നിഷ്ക്കളങ്ക ബുദ്ധിയിൽ ചെയ്യുന്ന പ്രതികരണങ്ങളെ വീക്ഷിക്കുക. അതിനെ നമ്മൾ അനുഭവവും ജ്ഞാനവും വച്ച് പ്രതികരിക്കുന്ന രീതിയുമായല്ല വിലയിരുത്തേണ്ടത്, പകരം അതിന് വേണ്ടുന്നതായുള്ള അതായത് മനസ്സിനെ തെല്ലും മോശമാക്കാതെയുള്ള പ്രതികരണശേഷി ആണ് പരിശീലിപ്പിക്കേണ്ടതും വളർത്തിയെടുക്കേണ്ടതും.  ചിലപ്പോൾ അവർ ചെയ്യുന്നതാവും ശരിയായ രീതി. പക്ഷെ നമ്മൾ നമ്മുടെ അനുഭവങ്ങളും സാഹചര്യങ്ങളും വച്ച് കാണുമ്പോൾ അതിൽ വ്യതാസം തോന്നുന്നതാവാം.തുടക്കത്തിൽ നമുക്ക് തോന്നാം, ഇതിന് നല്ല ബുദ്ധിമുട്ട് ഉണ്ടല്ലോ എന്ന്. പക്ഷെ തുടക്കത്തെ ആ ശ്രമം ഭാവിയിൽ ഒരു വലിയ നല്ല മാറ്റത്തിന് വഴി തെളിക്കും. പിന്നീട് നമുക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ തന്നെ ഇത് സമ്മാനിച്ചേക്കാം. കുട്ടിക്കാലത്തെ പരിശീലനത്തിന്റെ മികവ് അവർക്ക് ജീവിതത്തിലുടനീളം അനുഗ്രഹമാകും. മറ്റേതൊരു പരിശീലനത്തെക്കാൾ നല്ലതായിരിക്കും ഏതു സാഹചര്യം മാറിയാലും മനസ്സിന് മാറ്റമില്ലാതെ നില്ക്കാൻ കഴിയണം. പലരും ഇക്കാലത്തു രോഗങ്ങളെ (ശരീരരോഗങ്ങൾ) ഭയന്ന് ശരീരത്തിന് ആരോഗ്യം നിലനിർത്താനും മാറ്റമില്ലാതെ സൂക്ഷിക്കാനും ശ്രദ്ധ കൊടുക്കുന്നുണ്ട്. അതുപോലെ തന്നെ ഒരുപക്ഷെ അതിലുപരിയായി ശ്രദ്ധിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതുമായ ഒന്നാണ് നമ്മുടെ മനസ്സ്. ചില വചനങ്ങൾ കേൾക്കാറുണ്ട്, നല്ലത് മാത്രം കാണുക,കേൾക്കുക, ചിന്തിക്കുക എന്ന്. എന്നാൽ എന്റെ അഭിപ്രായം, നമ്മൾ എല്ലാം കാണണം, കേൾക്കണം, ചിന്തിക്കണം. പക്ഷെ മനസ്സിനെ ശീലിപ്പിക്കേണ്ടത് നല്ലത് മാത്രം എടുക്കാനും, ബാക്കിയുള്ളവ പുറംതള്ളാനും. അതായത് എന്ത് വന്നാലും നമ്മുടെ ചിന്തയും പ്രവൃത്തിയും കർമ്മവും നല്ലതാവണം,കാര്യത്തിനുതകുന്നതായിരിക്കണം. 


അങ്ങനെ ഓരോ അച്ഛനമ്മമാരും അവരുടെ കുട്ടികളുടെ ആദ്യ ഗുരുക്കന്മാരും കൂടി ആയി മാറണം. ഇങ്ങനെ ഇനിയുള്ള തലമുറ ശ്രമിച്ചാൽ എന്റെ അഭിപ്രായത്തിൽ തീർച്ചയായും ഒരു പുതിയ മനസ്സോടും ചിന്താരീതിയോടും കൂടിയ ഏതു സാഹചര്യവും ഒരു മനമാറ്റവും ആശങ്കയും കൂടാതെ നേരിടുന്ന ഒരു പുതിയ തലമുറ, അതുവഴി ഒരു നല്ല ലോകത്തെ വാർത്തെടുക്കും ! തീർച്ച !















2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

വായനദിനത്തിൽ നിന്ന് വായനവർഷത്തിലേക്ക് ........

എല്ലാവർക്കും നമസ്കാരം !!

എല്ലാ വർഷവും ജൂൺ 19 ഇന്ത്യയിൽ വായനദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലകളുടെ പിതാവ്  എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമദിനമാണ്(19 ജൂൺ 1995) നമ്മൾ വായനാദിനമായി ആചരിച്ചു വരുന്നത്. വായന എന്നതിന്റെ സുഖം നമ്മൾ സ്വയം അനുഭവിച്ചറിയണം. അല്ലാതെ ഒരാൾക്കു പറഞ്ഞു മനസ്സിലാക്കാനോ നിർബന്ധപൂർവം ചെയ്യിക്കാനോ സാധിക്കില്ല. നമ്മളിൽ ഭൂരിഭാഗം പേരും കുട്ടിക്കാലത്തെ കഥകൾ കേട്ട് വളർന്നവരാണ്. അമ്മൂമ്മയോ, അപ്പൂപ്പനോ,അച്ഛനോ,അമ്മയോ ആരെങ്കിലുമൊക്കെ നമ്മളെ കഥകൾ പറഞ്ഞു രസിപ്പിച്ചിട്ടുള്ളവരായിരിക്കും. ചിലപ്പോൾ ചിരിപ്പിക്കുന്നവയാവാം,ചിലപ്പോൾ ചിന്തിപ്പിക്കുന്നവ, മറ്റു ചില അവസരങ്ങളിൽ അനുഭവകഥകളും, പുരാണങ്ങളും വരെ അവരുടെ കഥാവിവരണങ്ങളിൽ ഉൾപ്പെടാറുണ്ട്. ഈ കഥകളും കാവ്യങ്ങളും ഒരു തലമുറയോടെ അവസാനിക്കാനുള്ളതല്ല. അതു തലമുറകളോളം നീണ്ടു നിൽക്കണം. അതിനു വേണ്ടി അവർ ആ കഥകളും വിവരങ്ങളും ശേഖരിക്കാൻ വായിച്ചപോലെ നമുക്കും വായിക്കുകയും അതുവഴി അറിവ്  ശേഖരിക്കുകയും പകർന്നു കൊടുക്കുകയും ചെയ്യാം. അതിനാൽ വായന താല്പര്യമുള്ള എല്ലാവരും അതല്ലെങ്കിൽ ഇനി വായന തുടങ്ങാൻ അത് വഴി അതിന്റെ സുഖം അറിയാൻ താല്പര്യമുള്ളവരും എത്രയും വേഗം അതിലേക്ക് പ്രവേശിക്കണം. അത് ചെറുതാവട്ടെ വലുതാവട്ടെ , ഏതായാലും അവരവർക്ക് ഇഷ്ടമുള്ളത് തുടങ്ങുക എന്നതാണ് ഞാൻ അഭിപ്രായപ്പെടുന്നത്. എന്റെ വായന ആരംഭിക്കുന്നത് അച്ഛന്റെ നിർബന്ധത്താലാണ്. ആദ്യം പത്രം, അതിൽ പ്രധാനമായി ആദ്യത്തെ പേജും എഡിറ്റോറിയൽ പേജും വായിപ്പിക്കും. പിന്നെ പതുക്കെ മുഴുവനായി തുടങ്ങി. എങ്കിലും സ്പോർട്സ് പേജിനോടായി  താല്പര്യം. പതുക്കെ പരീക്ഷക്ക് വേണ്ടി ബാക്കി പേജുകളും വായിച്ചു തുടങ്ങി. അതിലെ  വിവരങ്ങൾ  എഴുതിവക്കാനും തുടങ്ങിയിരുന്നു. അതിനുശേഷം പുസ്തകവായന തുടങ്ങാൻ പറഞ്ഞു. മടി ആയിരുന്നെങ്കിലും  ഓരോരോ ഓഫർ വച്ച് തന്നു കൊതിപ്പിച്ചു. ഓരോ പുസ്തകം വായിച്ചു കഴിയുന്ന ദിവസം ഒന്നിലോ പുറത്തു പോയി ഭക്ഷണം  കഴിക്കും, അല്ലെങ്കിൽ എന്തെങ്കിലും സ്പെഷ്യൽ  വാങ്ങി വരും. ഭക്ഷണപ്രിയനായ എനിക്ക് ഇതിലപ്പുറം എന്ത് വേണം. അത് മനസിലാക്കിയാവും അച്ഛൻ അങ്ങനെ ഒരു ഓഫർ വച്ചത്. അങ്ങനെ പതുക്കെ  അതില്ലാതെ തന്നെ വായന തുടർന്നു. അതിൽ ഗാന്ധിജിയുടെ ജീവചരിത്രവും, എം ടി യുടെ വാനപ്രസ്ഥവും,രണ്ടാമൂഴവും, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും , ബഷീറിന്റെ പാത്തുമ്മയുടെ ആടും , അരുന്ധതി റോയുടെ ഗോഡ് ഓഫ്  സ്മാൾ തിങ്ങ്സും എല്ലാമുൾപ്പെട്ടു. പക്ഷെ എവിടെയോ വച്ച് ആ വായന നിന്നുപോയി. പക്ഷെ കഴിഞ്ഞ വർഷം  വന്ന ലോക്കഡൗണിൽ വീണ്ടും വായിക്കാൻ  ആഗ്രഹിച്ചെങ്കിലും നടന്നില്ല.

 എന്നാൽ ഇപ്പോൾ ഞാൻ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഞാൻ വായിച്ചിട്ടുള്ള അല്ലെങ്കിൽ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ പറയാം. അതുപോലെ നിങ്ങളും നിങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കണേ എന്നൊരഭ്യർത്ഥന കൂടി ഉണ്ട്. പുതിയ പുസ്തകങ്ങൾ വാങ്ങിക്കാനും പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു ആമുഖമായ പരിചയപ്പെടലിനും അത് വളരെ ഉപകരിക്കും. ഏതു ഭാഷ, ഏതു വിഷയം എന്നൊന്നും പ്രസക്തമല്ല. ഓരോരുത്തരും പങ്കു വെക്കുമ്പോൾ ഒരു ഭാഷ , അല്ലെങ്കിൽ ഒരു വിഷയം ഇഷ്ടമല്ലാത്തവർക്കും അല്ലെങ്കിൽ അതിനെ മുൻപ് പരിചയപെടാത്തവർക്കും, അറിയുന്നതിലൂടെ ചിലപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങാൻ സാധിക്കും. എനിക്ക് പ്രിയപ്പെട്ട വിഷയങ്ങൾ നോവലുകളും ചരിത്രവും ആത്മകഥകളും ആണ്. 


അതുപോലെ നിങ്ങൾ വായിച്ച പുസ്തകാഭിപ്രായം എഴുതിയ  ബ്ളോഗിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്ക് കമന്റ് ബോക്സിൽ കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു.











2021, മേയ് 20, വ്യാഴാഴ്‌ച

ജീവിതം മനോഹരം , അതിസുന്ദരം !!

ജീവിതം എന്നത് മനോഹരമാണോ ? അതെ എന്നും അല്ല എന്നും അഭിപ്രായമുള്ളവർ ഉണ്ടാകും. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ജീവിതം അതിമനോഹരമാണ്. നമ്മൾ നോക്കിക്കാണുന്നതും ആസ്വദിക്കുന്നതും പോലെയിരിക്കും ജീവിതത്തിന്റെ ഒരു യാത്ര. എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന് നല്ല സ്ഥലങ്ങൾ സന്ദർശിക്കുക , അതുപോലെ അവിടത്തെ തനതായതും വ്യത്യസ്തങ്ങളായതുമായ ഭക്ഷണവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കുക എന്നതുമാണ്. അത് രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങളും ആകാം. അങ്ങനെ ജീവിത സൗന്ദര്യം ആസ്വദിക്കാൻ ഓരോ മനുഷ്യർക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകും. ആ ലക്ഷ്യനിർവഹണമാണ് ജീവിതത്തെ മനോഹരമാക്കി തീർക്കുന്നത്. 

എന്നാൽ ഈ കാലം അത്ര സുഖമല്ല , ഏകദേശം ലോകമവസാനം വന്നെത്തി എന്ന ചിന്തയിലാണ് കുറെപേർ. ഇനി ലക്ഷ്യനിർവഹണം ഒന്നും സാധ്യമല്ല ,എല്ലാം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരോട്   എനിക്ക്  പറയാനുള്ളത്, നമ്മൾ എന്ന് അവസാനിക്കണമെന്നു തീരുമാനിക്കുന്നത് നമ്മളല്ല. ഒരാൾ ജനിക്കുമ്പോൾ തന്നെ ജനിക്കുന്ന അല്ലെങ്കിൽ കുറിക്കപ്പെടുന്ന ഒന്നാണ് അയാളുടെ മരണവും. ജനിച്ചാൽ ഒരു നാൾ മരിക്കും എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്റെ അറിവിൽ ഏറ്റവും കൂടുതൽ ആളുകൾക്കുള്ള ഭയം മരണഭയമാണ്. പക്ഷെ ഞാൻ വിശ്വസിക്കുന്നത് ഒരാളും അയാളുടെ മരണം എന്നാണ് എന്നു ചിന്തിച്ചുകൊണ്ട് ഒരു കാര്യവും ചെയ്യാറില്ല. അപ്പോൾ അതിലും വളരെ നിസ്സാരമായ കാര്യങ്ങൾ ആലോചിച്ചു എന്തിനാണ് നമ്മൾ ഓരോ നല്ല നിമിഷവും പാഴാക്കുന്നത്. ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകുമെന്ന പോലെ ഓരോ മോശം കാലത്തിനു ശേഷവും ഒരു നല്ല കാലം ഉണ്ടാകും എന്ന പ്രതീക്ഷയോടെ ജീവിതത്തെ ആസ്വദിക്കുക.

ഞാൻ എന്റെ ജീവിതത്തിലെ ഒരു അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഈ കഴിഞ്ഞ വിഷുവിനാണ് അതുണ്ടായത്. ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ വിഷു രാജ്യവ്യാപകമായ ലോക്ക്ഡൌൺ കാരണം ഫ്ലാറ്റിലാണ് ആഘോഷിച്ചത്. അതിനാൽ കല്യാണം കഴിഞ്ഞിട്ട് ആദ്യമായി വിഷു അഞ്ജുവിന്റെ വീട്ടിൽ (മണ്ണാർക്കാട്) ആഘോഷിക്കാൻ തീരുമാനിച്ചു. അങ്ങനെ ഏപ്രിൽ 11നു ഉച്ചക്ക് തൃപ്പൂണിത്തുറയിൽ നിന്ന് മണ്ണാർക്കാടിലേക്കു തിരിക്കുകയും വൈകീട്ട് അവിടെ എത്തുകയും ചെയ്തു. പിറ്റേ ദിവസം രാത്രി ആയപ്പോൾ ചെറുതായി ശരീരത്തിൽ ഒരു ചൂട് വരുന്ന പോലെ തോന്നി. എനിക്ക് പണ്ടേ പനി വരുന്നത് ഇഷ്ടമല്ല. കാരണം പനി വന്നാൽ പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. പകരം ചുരുണ്ടുകൂടി കിടക്കും , അതുപോലെ ഒരാൾ ഇപ്പോഴും അടുത്തും വേണം. അതിനാൽ പനി വരുന്ന ലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ ഒരു പാരസെറ്റമോൾ ഗുളിക എടുത്തു കഴിക്കും. അതേപടി അന്നും ഞാൻ ആരുമറിയാതെ ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു. രാവിലെ ആയപ്പോഴേക്കും പനിയൊക്കെ മാറി. പക്ഷെ അന്ന് വൈകീട്ട് വീണ്ടും ഒരു അസ്വസ്ഥത.. അപ്പോൾ ഞാൻ വീണ്ടും ഒരു ഗുളിക കഴിച്ചു. അച്ഛനാകട്ടെ, ആദ്യമായി അവിടെ വിഷു ആഘോഷിക്കുന്ന സന്തോഷത്തിൽ കുറെ പടക്കങ്ങളും കമ്പിത്തിരിയും മത്താപ്പുമെല്ലാം മേടിച്ചു കൊണ്ടുവന്നിരിക്കുന്നു. അത് വെറുതെ ആവുമോ എന്നൊന്ന് ആദ്യം സംശയിച്ചു. പിന്നെ ഒരു എട്ടുമണിയപ്പോഴേക്കും ആകെ ഒന്ന് വിയർക്കുകയും പനി ഭേദപ്പെടുകയും ചെയ്തു. പിന്നെ ആഘോഷസമയമായി. ഞങ്ങളെല്ലാവരും (അഞ്ജുവും അച്ഛനും അമ്മയും അച്ഛമ്മയും) കൂടി വിഷുത്തലേന്ന് ആഘോഷപൂരിതമാക്കി. അതിനുശേഷം ബാക്കി വിഷുക്കണിക്കു ശേഷം ആകാം എന്ന് വച്ച് തൽക്കാലത്തേക്ക് ആഘോഷം മതിയാക്കി. പിറ്റേന്ന് രാവിലെ നേരത്തെ എണിറ്റു കണികണ്ടു. അതുകഴിഞ്ഞ് അച്ഛനും അമ്മയും അച്ചമ്മയും വിഷുകൈനീട്ടം നൽകി. അവരുടെ അനുഗ്രഹാശുസ്സുകൾക്ക് ശേഷം നേരെ പുറത്തേക്ക് പോയി.ബാക്കിയുള്ള ആഘോഷവസ്തുക്കൾ കത്തിച്ചു തീർത്തു. പിന്നീട് കുളിക്കു ശേഷം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ഒരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ആകെ ഒരു ക്ഷീണം.ഭക്ഷണശേഷം നോക്കിയപ്പോൾ വീണ്ടും കടുത്ത പനി.നേരെ പോയി കിടന്നു.അനങ്ങാൻ പറ്റാത്ത അവസ്ഥ. പിന്നീട് നോക്കിയപ്പോൾ അത് മഹാമാരിയായ കോവിഡ് ആയിരുന്നു.പിന്നെ ഒന്നിനും പറ്റാത്ത 20 ഓളം ദിവസങ്ങൾ. ഒന്നും കഴിക്കാൻ വയ്യ.എണിറ്റു നില്ക്കാൻ വയ്യ. ഇത് വരെ അനുഭവിക്കാത്ത ക്ഷീണവും ശരീര വേദനയും.അത് എപ്പോ മാറും, എത്ര നാൾ നീളും എന്നറിയാത്ത അവസ്ഥ.ഈ മോശം അവസ്ഥയിൽ നെഗറ്റീവ് ചിന്തകളിൽ നിന്ന് മോചനത്തിനായി ടി വി കണ്ടുകൊണ്ടിരുന്നു. ടി വി യിൽ വാർത്ത ചാനൽ കണ്ടാൽ കഴിഞ്ഞ വർഷത്തേക്കാൾ കഷ്ടം, കോവിഡ് വാർത്തകൾ കഴിഞ്ഞൊരു പരിപാടി അവർക്കില്ല. അതുകൊണ്ട് രാവിലെയും ഉച്ചക്കുമുള്ള സിനിമകൾ കണ്ടു കൊണ്ടിരുന്നു. നല്ല നല്ല സിനിമകൾ കൊണ്ട് മനസ്സ് തളരാതെ പിടിച്ചു നില്ക്കാൻ പറ്റി. അതോടൊപ്പം ചില മരുന്നുകൾ കൂടി ആയപ്പോൾ അസുഖം കുറഞ്ഞു തുടങ്ങി. മെയ് 8 ആയപ്പോഴേക്കും നന്നായി കുറഞ്ഞു. ഏകദേശം പഴയ ആരോഗ്യസ്ഥിതിയിലേക്ക് എത്തിയെന്നു തോന്നിയപ്പോൾ ചെറിയ ഒരു ആശ്വാസം. പിന്നെ ഏറ്റവും പ്രധാനമായ കാര്യം ഈ അസുഖം പിടിപെട്ടത് അവിടെ വെച്ചായതു കൊണ്ട് നല്ല ആശ്വാസം. അവിടത്തെ അവസ്ഥ എന്ന് പറഞ്ഞാൽ 'ഇവിടം സ്വർഗ്ഗമാണ്' എന്ന് ഞാൻ പറയും. ഇതൊരു അതിശയോക്തിയായി തോന്നാം . മനോഹരങ്ങളായ പൂക്കളും ചെടികളും നിറഞ്ഞ ഒരു പൂന്തോട്ടവും പച്ചപ്പ് നിറഞ്ഞ പറമ്പും കിളികളും എല്ലാമായി നല്ല ഒരു ശാന്തസുന്ദരമായ ഒരിടം. അസുഖം കുറഞ്ഞപ്പോൾ രാവിലെ ചെറിയ രീതിയിൽ വ്യായാമം തുടങ്ങി.വ്യായാമത്തിനു ശേഷം പറമ്പിലൂടെ അച്ഛനുമായി ഒരു നടത്തമുണ്ട്. ഏറ്റവും ആസ്വാദ്യകരമായ കാര്യം അതാണ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ഒരു അനുഭവവും ആണ് ആ നടത്തം സമ്മാനിക്കുന്നത്. നല്ലൊരു പോസിറ്റീവ് എനർജി. കൂടാതെ ഈ കാലത്ത് രാജ്യത്തെ പല ആശുപത്രികളിൽ ‌ഓക്‌സിജൻ ക്ഷാമം ഉള്ളതായാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അത് മൂലം നിരവധി  കോവിഡ് രോഗികൾ മരണമടയുന്നു എന്നും കേട്ടു. എന്നാൽ അത്രയും ചെടികളും വീടിനു മുൻപിൽ ഉള്ള അമ്പലത്തിന്റെ ആൽമരവും ഉള്ളപ്പോൾ ഓക്‌സിജൻ ഒരു കാരണവശാലും കുറയില്ല എന്ന ഉത്തമവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതിനാലാണ് അവിടം  സ്വർഗ്ഗമാണ് എന്ന് ഞാൻ പറഞ്ഞത്. രാവിലെ നടന്നു വരുമ്പോൾ കൈ നിറയെ മാങ്ങയോ ചക്കയോ കപ്പയോ തേങ്ങയോ ചില ദിവസങ്ങളിൽ ഇവ എല്ലാം ഒരുമിച്ച് ഉണ്ടാകും. ഇതുമാത്രമല്ല ചിലപ്പോൾ ഇതുകൂടാതെ ജാതിക്കയോ പേരയ്ക്കയോ കൂടെ ഉണ്ടാകും. കുറച്ചു കഴിയുമ്പോൾ “കൂട്ടുമണികൾ” വരും. ഞങ്ങൾ വിളിക്കുന്ന പേരാണ് കൂട്ടുമണി. അവിടങ്ങളിൽ അതിനെ വിളിക്കുന്നത് ചാണകക്കിളി എന്നാണ്. പിന്നെ പ്രധാന ആളെ പരിചയപ്പെടുത്താൻ വിട്ടുപ്പോയി. അത് ഞങ്ങടെ “അപ്പുണ്ണിയാണ്.” അപ്പുണ്ണി എന്നാൽ ഞങ്ങളുടെ വീട്ടിലെ ഒരംഗമാണ്. എന്നാൽ മനുഷ്യനല്ല. ഒരു മയിൽ ആണ്‌. എവിടെ നിന്നാണ് വന്നതെന്നറിയില്ല . പക്ഷെ വന്നതിനു ശേഷം അവിടം വിട്ടു പോയിട്ടില്ല. രാവിലെയോ വൈകീട്ടോ എപ്പോഴെങ്കിലും ഭക്ഷണത്തിനായി വരും. ഒരു അത്ഭുതമെന്നു പറയുന്നത് അവന് പ്രിയമുള്ള ഭക്ഷണം  ‘മസാല കപ്പലണ്ടി’ ആണ്. കൂടാതെ അരിയും ബ്രെഡും ഒക്കെ കഴിക്കും. വൈകീട്ട് പറമ്പിലുള്ള തെങ്ങിലാണ് അവന്റെ താമസം. അങ്ങനെ കൂട്ടുമണികളും അപ്പുണ്ണിയും പിന്നെ വീട്ടിലെ വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങളും കൊണ്ട് മോശം കാലം ഞങ്ങൾ ആസ്വാദ്യകരമാക്കി എടുത്തു. 

അതുകൊണ്ട് ഇപ്പോഴത്തെ കാലവും മാറിമറിയും പക്ഷെ കഴിഞ്ഞുപോയ നിമിഷങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല. ഒരു മലയാള സിനിമ ഗാനത്തിൽ പറഞ്ഞ പോലെ “കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനക്കെന്തു മൂല്യം.” …….കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ 
പൂക്കാലമുണ്ടായിരിക്കാം.” ഓരോ നിമിഷവും അവനാൽ കഴിയുന്ന രീതിയിൽ അവനവന്റെ ചുറ്റുപാടിനെ സ്വർഗ്ഗീയമാക്കി മുന്നോട്ടു പോകണം എന്ന് അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമുക്ക്  മോശം സമയത്ത് ചിന്തകളെയും പ്രവൃത്തികളെയും നല്ലതാക്കി നിർത്തുന്നതിന് കഴിഞ്ഞാൽ നമ്മൾ ജീവിതത്തിൽ വിജയം കൈവരിക്കും എന്ന വിശ്വാസം വരണം. എല്ലാവർക്കും ശുഭപ്രതീക്ഷ നേർന്നുകൊള്ളുന്നു.…..

മണ്ണാർക്കാടൻ നാളുകളിലേക്ക് ഒരു തിരനോട്ടം  :-