2020, ജൂൺ 4, വ്യാഴാഴ്‌ച

കൊറോണ കാലം ഒരു വസന്ത കാലം

തലക്കെട്ട് അല്ലെങ്കിൽ തലവാചകം സൂചിപ്പിച്ച പോലെ അത്ര വസന്ത കാലം അല്ല ഇപ്പോൾ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.എന്നാലും അങ്ങനെ പറയാൻ പ്രധാന കാരണം, പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞപ്പോലെ ഒരേ തമാശ വീണ്ടും വീണ്ടും പറഞ്ഞാൽ ആളുകൾ ചിരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വിഷമിപ്പിക്കുന്ന അല്ലെങ്കിൽ ദുഃഖിപ്പിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചിന്തിച്ചു മനസ്സ് വേവലാതിപ്പെടുന്നത്.അതുകൊണ്ട് കുറച്ചു നാൾ നീളുമെന്ന് ഉറപ്പായ ഒരു കാര്യം മനസ്സിലിട്ട് തല പുകക്കുന്നതിനേക്കാൾ ഈ കാലത്ത് എങ്ങനെ മനസ്സ് സുഖമാക്കാം അല്ലെങ്കിൽ സന്തോഷകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം എന്ന് ആലോചിച്ചു.എന്തായാലും സമൂഹനന്മക്ക് എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്ന് ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്.അങ്ങനെ ഉള്ള സാഹചര്യം ഞങ്ങൾ ഒന്ന് വസന്തമാക്കാൻ തീരുമാനിച്ചതിൽ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

24 - മാർച്ച് -2020

ലോക്ക് ഡൗൺ  തുടങ്ങിയത് ഒരു അപ്രതീക്ഷിത ദിവസമായിരുന്നു. കാരണം കഴിഞ്ഞ ഒരാഴ്ചക്കാലം അല്ലെങ്കിൽ രണ്ടാഴ്ചക്കാലമായി ലോകത്താകമാനം ഒട്ടും സുഖകരമല്ലാത്ത  അവസ്ഥ തുടങ്ങിയിരുന്നു.എല്ലാവരും പരമാവധി വീട്ടിൽ ഇരിക്കണം, അവിടെ ഇരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ തന്നെ ചെയ്യണം എന്നൊക്ക എല്ലാവരും പറയുന്നു.പക്ഷെ അതിന്റെ മൂർദ്ധന്യ കാലം തുടങ്ങിയിരുന്നില്ല.വേറൊരു തരത്തിൽ പറഞ്ഞാൽ അത്രയും ഭീകരമാണെന്നു അറിയാൻ പലരും വൈകിപ്പോയി.ഞങ്ങളുടെ കമ്പനി പക്ഷെ 14ആം തിയ്യതി തന്നെ അതിനൊരു മുൻകരുതൽ എടുത്തിരുന്നു.ദൂരെ നിന്നു വരുന്നവർ , പൊതുഗതാഗതമാർഗ്ഗം വരുന്നവർ , എന്നീ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ പ്ലാൻ ചെയ്തു,അതേപോലെ ചില ജോലിക്കാർക്ക് അവരുടെ ജോലി ഓഫീസിൽ വന്ന് മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അവരോടു തൽക്കാലം വരണ്ട എന്നും, പിന്നെ ഈ അവസ്ഥയെല്ലാം മാറിക്കഴിഞ്ഞതിനുശേഷം compensate ചെയ്താൽ മതി എന്നും തീരുമാനിച്ചു. അങ്ങനെ ഒരാഴ്ചക്കാലം കുറച്ചുപേർ മാത്രം ഓഫീസിൽ വന്നു.പക്ഷെ അപ്പോഴും പല രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ കേട്ടാൽ ഞെട്ടിപ്പോയിരുന്നു.ഓരോ ദിവസവും 500 -1000 രോഗികൾ ഉണ്ടാകുന്നു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ. കൂടെ മരണങ്ങളും.ആ ഒരു സമയത്ത് എന്തായാലും കുറെ കൂടി നിയന്ത്രണങ്ങൾ വരും എന്നുറപ്പായിരുന്നു.ഒരാഴ്ച്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച്ച ആണ് അതായത് 22ആം തിയ്യതി. എല്ലാവരും ഒരു ദിവസം മുഴുവൻ പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം വരുന്നു.അതുപ്രകാരം ഞങ്ങൾ രണ്ടു പേരും എവിടെയും ഇറങ്ങാതെ ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു.ഒരു ഫലിതം പറയുകയാണെങ്കിൽ ഹർത്താൽ ആചരിച്ചു പരിചയിച്ച കേരളീയർക്ക് ഈ നിർബന്ധിത curfew ഒരു പ്രശ്നമേ ആയിരുന്നില്ല.ഓരോ ദിവസവും തള്ളി നീക്കാൻ ആദ്യം കുറച്ചൊന്നു ബുദ്ധിമുട്ടി.പിന്നെ ഞങ്ങൾ തന്നെ ഓരോ മാർഗം കണ്ടെത്തി തുടങ്ങി.ഞാൻ രാവിലെ മുതൽ ജോലിയിൽ ആയിരിക്കും.ചില ദിവസങ്ങളിൽ ധാരാളം ജോലി ഉണ്ടാവും .എന്നാൽ ചില ദിവസങ്ങളിൽ കുറച്ചു മാത്രം ജോലിയും ബാക്കി വെറുതെ ഇരിക്കുകയുമായിരിക്കും. അങ്ങനെ ഉള്ള സമയം നീക്കാനാണ് ബുദ്ധിമുട്ട്. ആദ്യമൊക്കെ ടി വി കണ്ടു ഇരുന്നു.പക്ഷെ അതിൽ മുഴുവൻ repeat ആയുള്ള പരിപാടികളും കൊറോണ വാർത്തകളും മാത്രം ആണ് ഉണ്ടായിരുന്നത്.കൊറോണ വാർത്തകൾ കേട്ടാൽ ഓരോ ദിവസവും പേടിയാവുന്ന തരത്തിൽ ആയിരുന്നു.അതുകൊണ്ട് ഞങ്ങൾ അത് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.ജോലി കഴിഞ്ഞുള്ള സമയവും ജോലി കുറവുള്ള ദിവസവും കുറച്ചു പാചകപരീക്ഷണങ്ങൾ നടത്തിയാലോ എന്നൊരാലോചന ഉണ്ടായി.രണ്ടു പേരും അങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കി. രാവിലെ നേരത്തെ എണീക്കുന്നു.പിന്നെ ഞാൻ വ്യായാമം ചെയ്യും . അല്ലെങ്കിൽ മുഴുവൻ സമയ വീട്ടിലിരിപ്പും വ്യത്യസ്തങ്ങളായ ഭക്ഷണവും കൊണ്ട് ഉള്ളതിനേക്കാൾ കൂടുതൽ തടി വെക്കുമോ എന്നുള്ള പേടിയുണ്ടായിരുന്നു. പിന്നെ ഒരു ചിട്ട ജീവിതത്തിൽ കൊണ്ടുവരാനും പ്ലാൻ ചെയ്തു.അത് പ്രകാരം മാർച്ച് 27 മുതൽ ഞങ്ങൾ ആരംഭിച്ചു.രാവിലെ ഉള്ള പരീക്ഷണങ്ങൾ കുറവായിരുന്നു.എങ്കിലും രണ്ടു മൂന്നു ദിവസം അതും നടന്നു.ഒരു ദിവസം വൈകീട്ടാണ് തുടക്കം.ആദ്യം പഴംപൊരിയിൽ തുടങ്ങി.വൈകീട്ടത്തെ ചായക്കുള്ള പലഹാരമായിട്ടായിരുന്നു അത്.അതിനു ശേഷം ബജ്ജിയും കട്ലെറ്റും ഗോതമ്പപ്പവും ഉഴുന്നുവടയും ഉള്ളിവടയും അടക്കം നല്ല ഒരു നിര തന്നെ ഉണ്ടായിരുന്നു. അതെ സമയം ഞങ്ങൾ മാത്രമല്ല എല്ലാവരും പുതിയ പരീക്ഷണങ്ങളിൽ മുഴുകിയിരുന്നു.ഞങ്ങളുടെ whatsapp ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു. അതിൽ നിന്നും വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളും കിട്ടി തുടങ്ങി.അതെ പോലെ കുറച്ചൊക്കെ ഞങ്ങളും തുടർന്നു,അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നമ്പൂതിരിയുടെ വീഡിയോ പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആ വീഡിയോ ഇങ്ങനെ നിറഞ്ഞു നിന്നു.അത് ഒരു ചക്കക്കുരു ഷേക്കിന്റെ വീഡിയോ ആയിരുന്നു. ഉണ്ടാക്കാനും വളരെ എളുപ്പമായതുകൊണ്ടു എല്ലാവരും പരീക്ഷിക്കാനും ഉണ്ടാക്കിയ അനുഭവം ഷെയർ ചെയ്യാനും മടിച്ചിരുന്നില്ല.പക്ഷെ ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങൾക്ക് എവിടെന്നു ചക്ക കിട്ടാൻ എന്ന് ചിന്തിച്ചു.എല്ലാവരും ഷെയർ ചെയ്യുന്ന വീഡിയോ കണ്ടുകൊണ്ട് വായിൽ വെള്ളമിറക്കി അങ്ങനെ ദിവസങ്ങൾ തള്ളി നീക്കി. എന്നാലും മറ്റ് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഞങ്ങളും പുറകോട്ടു പോയില്ല.പ്രഭാത ഭക്ഷണങ്ങൾ ആണ് അടുത്ത ഇനങ്ങൾ.നീർ ദോശ, ഓട്സ് ദോശ ,റവ സേമിയ മിക്സഡ് ഉപ്പുമാവ് , ഊത്തപ്പം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഉച്ചയ്ക്കാണെങ്കിൽ ബട്ടൂര - ചന മസാല, പനീർ ബട്ടർ മസാല,ഫ്രൂട്ട് സാലഡ്, മൈദ ദോശ തുടങ്ങിയ പരീക്ഷണങ്ങൾ ആയിരുന്നു.ഡാൽഗോണ കാപ്പിയും വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് ഐസ് ക്രീമും വ്യത്യസ്ത സ്വാദുള്ള വിഭവങ്ങളായിരുന്നു.ഭക്ഷണത്തിനു പുറമെ ചില രസകരമായ കളികളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിറഞ്ഞു.അതും സമയം നീക്കാനുള്ള മാർഗ്ഗമായി.അങ്ങനെ വിഷു ദിവസം വന്നെത്തി. ഇപ്രാവശ്യം കല്യാണത്തിന് ശേഷമുള്ള ആദ്യ വിഷു മണ്ണാർക്കാട് ആഘോഷിക്കാനായിരുന്നു വിചാരിച്ചിരുന്നത്.പക്ഷെ യാത്ര അനുവദനീയമല്ലാത്ത സാഹചര്യത്തിൽ ഇവിടെത്തന്നെ കൂടാനല്ലേ നിവർത്തിയുള്ളു.എന്നാലും ആദ്യത്തെ ആയതുകൊണ്ട് ആഘോഷിക്കാതിരിക്കാൻ മനസ്സ് വന്നില്ല. എന്നാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ വല്ലാത്ത ആഘോഷങ്ങൾക്കും മുതിർന്നില്ല. എന്തായാലും പറ്റുന്ന പോലെ എന്ന് വിചാരിച്ചു ഒരു ചെറിയ സദ്യ ഉണ്ടാക്കാൻ തീരുമാനിച്ചു.കുറെ സാധനങ്ങൾ ഇവിടെ ഉണ്ടായിരുന്നു.പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുമുണ്ട്.പുറത്തിറങ്ങണമെങ്കിൽ കയ്യിൽ ഒരു സത്യവാങ്മൂലം എഴുതി കയ്യിൽ പിടിക്കണം എന്നാണ് സർക്കാരിന്റെ ഉത്തരവ്.എന്ത് ആവശ്യം, എത്ര സമയം എന്നതൊക്കെ അതിൽ വ്യക്തമാക്കണമായിരുന്നു. അങ്ങനെ പുറത്തു പോയി കുറച്ചു സാധനങ്ങൾ വാങ്ങിച്ചു.വിഷുവിന്റെ തലേ ദിവസം രാത്രി കണി ഒരുക്കുന്ന പരിപാടി തുടങ്ങി.ഓട്ടുരുളി അല്ലെങ്കിലും അലുമിനിയം ഉരുളി കിട്ടിയിരുന്നു.ചെറിയ ഒരു വാൽക്കണ്ണാടിയും കണിവെള്ളരിയും മാങ്ങയും,കൊണ്ട് ചെറിയ ഒരു കണിയൊരുക്കാൻ ഞങ്ങളും പഠിച്ചു .പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എണീറ്റു ഞാൻ ആദ്യം കണി കണ്ടു,പിന്നെ അഞ്ജുവിനെ കൊണ്ടുവന്നു കണി കാണിച്ചു.നേരെ പോയി കുളിച്ചു.അതിനു ശേഷം പാചക പരിപാടികൾ തുടങ്ങി.അങ്ങനെ ഉച്ചക്ക് ഒരു ഉഗ്രൻ സദ്യയും കഴിച്ചു ഇരുന്നു.അന്ന് ഒരു അറിയിപ്പ് വന്നു.മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുന്നു എന്ന്. പക്ഷെ  ഏപ്രിൽ 20 നു ശേഷം കുറച്ചു ഇളവുകൾ അനുവദിച്ചു.ഞങ്ങളുടെ സ്ഥലത്തു ഏപ്രിൽ 24 നു ശേഷമായിരുന്നു അനുവദനീയമായത്.അങ്ങനെ ഓഫീസിൽ കുറച്ചു പേരെ വച്ച് പ്രവർത്തിക്കാൻ അനുമതിയായി.അപ്പോഴേക്കും ഒരു വിധം എല്ലാവര്ക്കും വീട്ടിലിരുന്നു കുറച്ചു മടുത്തിരുന്നു.എന്നാൽ അത് ആസ്വദിച്ചവർക്ക് നല്ല അനുഭവമായി മാറി.പിന്നീട് ഞങ്ങൾ എറണാകുളത്തുള്ള ആളുകളെ മാത്രം വച്ചുകൊണ്ടു ഓഫീസ് പ്രവർത്തിപ്പിച്ചു.മെയ് 3 നു ശേഷം കുറച്ചു കൂടി ആൾക്കാർ വന്നു തുടങ്ങി.പിന്നെ മെയ് 17 വരെയും അതിനു ശേഷം മെയ് 31 വരെയും ലോക്ക് ഡൗൺ രണ്ടു വട്ടം നീട്ടി.എന്തായാലും ലോക്ക് ഡൗൺ എന്നതിന് ഒരു പരിധിയുണ്ടെന്നും ജനങ്ങളെ ഇത്രയധികം പിടിച്ചിടാൻ പറ്റില്ലെന്നും മനസ്സിലായതിനാൽ മെയ് 31ഓടു കൂടി ലോക്ക് ഡൗൺ സർക്കാർ  അവസാനിപ്പിച്ചു. എന്നാൽ പിന്നീടുള്ള  ലോക്ക് ഡൗൺ കൊറോണ തീവ്ര പ്രദേശങ്ങളിൽ മാത്രമായി ഒതുക്കി .ജനങ്ങൾക്ക് ഒരു കാര്യം ബോധ്യമായി.കൊറോണ എന്തായാലും ഉടനെ ഇവിടം വിട്ടു പോകില്ല .അതിനു പകരം നമ്മൾ അത് മനസിലാക്കി അതിനോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നുള്ളതാണ് ഇത് നൽകുന്ന പാഠം.അത് മാത്രമല്ല കുറെ കാര്യങ്ങൾ കൊറോണ ലോകമെമ്പാടുമുള്ള ജനങ്ങളെ പഠിപ്പിച്ചു.മാളുകൾ,ആരാധനാലയങ്ങൾ,ആശുപത്രികൾ , ഇവയൊന്നും അത്യാവശ്യ ഘടകങ്ങൾ അല്ല എന്നും വേണമെന്ന് വച്ചാൽ കുറച്ചു സമയം എന്ത് തിരക്കിൽപെട്ടാലും എല്ലാവർക്കും വീട്ടിൽ കഴിയണമെന്നും പഠിപ്പിച്ചു  .പണക്കാർക്ക് പോലും ഒരു രക്ഷയുമില്ല എന്നും തെളിയിച്ചു കാണിച്ച കൊറോണ എന്ന വൈറസ് ലോകത്ത് ശാശ്വതമായി ഒന്നുമില്ല എന്ന പാഠം മനസ്സിലാക്കി മനുഷ്യന്മാർ പെരുമാറണമെന്ന വലിയ സത്യവും വെളിവാക്കി.അങ്ങനെയുള്ള  ഈ കാലം നല്ല രീതിയിൽ ചിന്തിക്കുന്നവർക്ക് ഒരു വസന്ത കാലം തന്നെയായിരുന്നു.

മനുഷ്യന്മാർക്കു ഒരു നല്ല ജീവിതത്തിനു വഴി കാണിച്ചു കൊടുത്ത ഈ വൈറസ് കാലം മനുഷ്യനിൽ ഒരു നല്ല മാറ്റമുണ്ടക്കട്ടെയെന്നും അത് വിലയിരുത്തിക്കൊണ്ട് സർവേശ്വരൻ നമുക്ക് വൈറസ് ബാധയില്ലാത്ത ഒരു യഥാർത്ഥ വസന്തകാലം സമ്മാനിക്കട്ടെ എന്നു  പ്രാർത്ഥിച്ചുകൊണ്ടും നിർത്തുന്നു ........

ചില ലോക്ക് ഡൗൺ ചിത്രങ്ങൾ :-
ഐസ് ക്രീം.

ബജ്ജി 

ഗോതമ്പപ്പം 



ഇടിയപ്പം, പനീർ ബട്ടർ മസാല 

വിഷുക്കണി 

ഒണിയൻ റിങ് 

ഡാൽഗോണ കോഫി 

ഉഴുന്നുവട 

വിഷുസദ്യ 

ഉള്ളിവട 





കട്ലറ്റ് 






























2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

ഖൽബില് തേനോഴുകണ കോഴിക്കോട് !!!

7 മാർച്ച് 2020

ശനിയാഴ്ച രാവിലെ പതിവ് തെറ്റിച്ചു കുറച്ചു നേരത്തെ എണിറ്റു.നേരത്തെ എന്നു പറഞ്ഞാൽ 8.30am. ഉറക്കക്ഷീണം മാറാത്തതുകൊണ്ടു ഞാൻ വീണ്ടും സോഫയിൽ ചെന്നു കിടന്നു.കൂട്ടിനു എന്റെ മൊബൈലും. ഭാര്യയാണെങ്കിൽ ഉറക്കത്തിൽ തന്നെ തുടർന്നു.അങ്ങനെ മൊബൈൽ എടുത്തു നോക്കിയപ്പോൾ സുഹൃത്തും നല്ലൊരു തായമ്പക കലാകാരനുമായ ശുകപുരം രാധാകൃഷ്‌ണേട്ടന്റെ ഒരു missed call വന്നത് കണ്ടു. തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും അദ്ദേഹം വീണ്ടും വിളിച്ചു.call എടുത്താൽ  സാധാരണ എന്തെങ്കിലും വിശേഷം ചോദിക്കാറുണ്ട്.പക്ഷെ ഇപ്രാവശ്യം അതിനു പകരം ചോദിച്ചു." മനു, നാളെ ഒരു തായമ്പക കൊട്ടാൻ പറ്റുവോ' എങ്കിൽ നേരെ കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടോളൂ."ഞാനാകെ ഞെട്ടിപ്പോയി."കോഴിക്കോടോ? നോക്കട്ടെ രാധാകൃഷ്ണേട്ടാ, ആലോചിച്ചു ഒരു മണിക്കൂറിനുള്ളിൽ വിളിച്ചു പറയാം" എന്ന് ഞാനും പറഞ്ഞു.നേരെ പോത്തു പോലെ കിടന്നുറങ്ങുന്ന ഭാര്യയെ വിളിച്ചുണർത്തി വേഗം റെഡി ആവാൻ പറഞ്ഞു. നേരത്തെയുള്ള പ്ലാൻ പ്രകാരം എനിക്ക് ഒരു official മീറ്റിംഗ് ഞായറാഴ്ച ഉണ്ടായിരുന്നതാണ്.അത് ക്യാൻസൽ ആയപ്പോൾ ഭാര്യയുടെ ഒരു ബന്ധു വീട്ടിലേക്കു പോകാൻ പ്ലാൻ ചെയ്തിരുന്നു. ഞാൻ അഞ്ജുവിനോട് പറഞ്ഞു.ആ പരിപാടി പിന്നെത്തേക്ക് മാറ്റാം.നമുക്ക് ഒരു ട്രിപ്പ് വന്നിട്ടുണ്ട്, വേഗം പോയി റെഡി ആവൂ എന്ന്.കുറച്ചു  നാളായി ട്രിപ്പൊന്നും ഇല്ല.അങ്ങനെയെങ്കിൽ പിറ്റേ ദിവസമല്ലേ പരിപാടി. ഇന്ന് പോയാൽ കോഴിക്കോട് ഒന്ന് കറങ്ങി കാണാനും കഴിയുമല്ലോ എന്ന് ചിന്തിച്ചു  അതുപ്രകാരം ഞാൻ പറഞ്ഞു, നമുക്ക് ഇന്നവിടെ പോയി സ്റ്റേ ചെയ്യാം എന്നിട്ടു നാളെ അവിടെ നിന്ന് പരിപാടിയും കഴിഞ്ഞു പോരാം,അഞ്ജുവും അതിനോട് യോജിച്ചു.അങ്ങനെ എല്ലാം പെട്ടെന്ന് തീരുമാനിച്ചു.രാധാകൃഷ്‌ണേട്ടനെ വിളിച്ചു പ്ലാനും പറഞ്ഞു.അപ്പോൾ നിങ്ങൾ കാറിലാണ് വരുന്നതെങ്കിൽ ചെണ്ട ഒരെണ്ണം കയ്യിൽ വച്ചോളു എന്നദ്ദേഹം പറഞ്ഞു.പിറ്റേ ദിവസം ട്രെയ്‌നിലാണെങ്കിൽ അദ്ദേഹം അവിടെ ചെണ്ട റെഡി ആക്കാം എന്നും പറഞ്ഞിരുന്നു.അങ്ങനെ ഞങ്ങൾ രണ്ടു പേരും കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു, ഒരു പതിനൊന്ന് മണിക്ക് തൃപ്പൂണിത്തുറയിൽ നിന്നിറങ്ങി.അവിടെ താജ് ഹോട്ടലിൽ റൂം ബുക്ക് ചെയ്ത കാര്യം ഞാൻ അഞ്ജുവിനോട് പറഞ്ഞില്ല.ഏതായാലും കോഴിക്കോട് ബീച്ചിനടുത്തുള്ള ഹോട്ടൽ ആണെന്ന് മാത്രം സൂചിപ്പിച്ചു. കോഴിക്കോട് ബീച്ച് GPS സെറ്റ് ചെയ്തോളാൻ പറഞ്ഞു ഞങ്ങളിറങ്ങി.ബീച്ചിനടുത്താണ്  ഹോട്ടൽ എന്ന് എനിക്കറിയാമായിരുന്നു.പോകുന്ന വഴിയിൽ തൃശൂർ വീട്ടിൽ നിന്ന് ചെണ്ടയും എടുക്കണം.അങ്ങനെ ഒരു 1.30 മണിയായപ്പോൾ പുതുക്കാട് ഇന്ത്യൻ കോഫീ ഹൗസിൽ കേറി ലഞ്ച് കഴിക്കാൻ തീരുമാനിച്ചു.പക്ഷെ രാവിലെ മാഗ്ഗി നൂഡിൽസ് കഴിച്ചിറങ്ങിയ ഞങ്ങൾക്ക് വലിയ വിശപ്പൊന്നും ഉണ്ടായില്ല.അതുകൊണ്ട് ഞങ്ങൾ ഓരോ മസാല ദോശ (എന്റെയും അഞ്ജുവുവിന്റെയും favourite ഫുഡ്) കഴിയ്ക്കാൻ ഓർഡർ കൊടുത്തു.അത് കഴിഞ്ഞു അവിടെ നിന്നിറങ്ങി ഏകദേശം ഒരു 2 .30 ആയപ്പോൾ വീട്ടിലെത്തി.വേഗം തന്നെ ചെണ്ടയും എടുത്തു അവിടെ നിന്നിറങ്ങി.ഇനി നേരെ കോഴിക്കോട്....ഞങ്ങൾ അതിനിടയിൽ കണ്ട ഒരു പനനൊങ്ക് കടയിൽ നിന്നും കുറച്ചു പനനൊങ്ക് വാങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഡ്രൈവിംഗ് ക്ഷീണം കാരണം വണ്ടി ഒതുക്കി പനനൊങ്ക് കഴിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് വിശ്രമിച്ച ശേഷം വീണ്ടും ഡ്രൈവിംഗ് തുടർന്നു. അങ്ങനെ ഒരു 5.50 ആയപ്പോൾ ഹോട്ടലിൽ എത്തി.അപ്പോഴും അഞ്ജുവിനു കാര്യം മനസിലായിട്ടില്ല.എന്നിട്ടു റിസപ്ഷൻ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു റൂമിലെത്തി അവിടത്തെ മെനു കാർഡ് കണ്ടപ്പോൾ ആണ് മൂപ്പർക്ക് കാര്യം പിടികിട്ടിയത്. പിന്നെ പെട്ടെന്ന് ഫ്രഷ് ആയി. ഞങ്ങൾ ബീച്ചിലേക്ക് നടന്നു.അവിടെ കണ്ട കാഴ്ചകൾ മനോഹരമായിരുന്നു.സാധാരണ എല്ലാ ബീച്ചുകളും Sunset കഴിഞ്ഞാൽ പിന്നെ അധികമാരും ഇല്ലാതെ ഒരുവിധം കാലിയായിരിക്കും.എന്നാൽ അവിടെ കാര്യം നേരെ മറിച്ചാണ്, നല്ല തിരക്ക്  അനുഭവപ്പെട്ടു.വിദേശ രാജ്യക്കാരും നാട്ടുകാരും പിന്നെ ഞങ്ങളെപ്പോലെ കറങ്ങാൻ വന്നവരും എല്ലാരും കൂടി നല്ല തിരക്ക്.അതോടൊപ്പം ഞങ്ങൾ അവിടത്തെ തനതു ഭക്ഷണങ്ങൾ ആയ ഐസ് ഒരയും ഓറഞ്ച് സർബത്തും കഴിച്ചു കുറച്ചു നേരം ബീച്ചിലൂടെ കറങ്ങിയടിച്ചു. ഞാൻ അഞ്ജുവിനോട് പറഞ്ഞു,കുറച്ചു നടന്നാൽ അവിടെ ഒരു സ്പെഷ്യൽ ചായ കിട്ടുന്ന ഒരു കടയുണ്ട്.(പണ്ട് ഒരു ഹർത്താൽ ദിനത്തിൽ കോഴിക്കോട് ഒഫീഷ്യൽ വിസിറ്റിനു പോയ എനിക്ക് തുണയായ കടയാണ്.അന്ന് ആ ഭാഗത്തു വേറെ കടകളൊന്നും തുറന്നില്ലായിരുന്നു) കടയുടെ പേര് ‘ആദാമിന്റെ ചായക്കട'. എന്നാൽ ഒരു ചായ കുടിക്കാമെന്നു വിചാരിച്ചു അങ്ങോട്ട് നടന്നു. അവിടെ ചെന്ന് ചായ ഓർഡർ ചെയ്തു. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യണം. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ കേറി ഒരു സീറ്റിൽ ഇരുന്നു. പെട്ടെന്നാണ്‌ ഹോട്ടലിനു പുറത്തു ഒരു ബഹളവും ആൾക്കൂട്ടവും ...നോക്കിയപ്പോൾ ആൾക്കൂട്ടം ഹോട്ടലിനുള്ളിലേക്കു വരുന്നു.അത്ഭുതമെന്നു പറയട്ടെ. മലയാളസിനിമയിലെ യുവനടനും  ന്യൂ ജനറേഷൻ ഹീറോയുമായ ‘ടോവിനോ തോമസ് ‘ അവിടേക്കു വരുന്നു.ഞങ്ങൾക്ക് ആകെ അതിശയമായി,നോക്കിയപ്പോൾ അദ്ദേഹം ഉള്ളിൽ AC റൂമിലേക്കാണ് പോയത്.അപ്പോഴേക്കും ഞങ്ങളുടെ ചായ വന്നു.സ്പെഷ്യൽ ചായ എന്ന് പറഞ്ഞാൽ ഒരു മൺപാത്രത്തിലാണ് ചായ തിളപ്പിക്കുന്നതും അതേപോലെ മൺഗ്ലാസ്സിൽ കുടിക്കുന്നതാണ് അതിന്റെ രീതി.തിളപ്പിച്ച ചായ നമ്മുടെ മുൻപിൽ കൊണ്ടുവന്നു നമ്മുടെ ഗ്ലാസ്സിലേക്കു ഒഴിക്കും.അപ്പോൾ നമുക്ക് ചായയുടെ തിളക്കൽ ഗ്ലാസ്സിലേക്കു ഒഴിക്കുമ്പോഴും  കാണാൻ സാധിക്കും. എന്തായാലും ഒരു variety ..അത്ര മാത്രം.ടേസ്റ്റ് ഒക്കെ സാധാരണ പോലെ ആണ് ഫീൽ ചെയ്തത്.ചായ കുടിച്ചതിനു ശേഷം വെറുതെ ഒന്ന് പോയി ടോവിനോയെ കാണാം എന്ന് വിചാരിച്ചു ac റൂമിലേക്ക് കേറി.അപ്പോൾ അവിടെ എല്ലാരും കൂടി നിൽക്കുന്നു. എന്താണെന്നു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ പുതിയ ഒരു സിനിമയുടെ (കിലോമീറ്റേഴ്സ് and കിലോമീറ്റേഴ്സ് ) പ്രൊമോഷന്റെ ഭാഗമായി ആ ഹോട്ടലിൽ ഒരു പുതിയ ഫലൂഡ launch ചെയ്യുകയാണ്.ഞങ്ങളും അതോടൊപ്പം കൂടി.പിന്നെ അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഒരു സെൽഫി എടുക്കാൻ മോഹമായി. വെറുതെ ചോദിച്ചു നോക്കാം.കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന ഉദ്ദേശ്യത്തോടെ ചോദിച്ചു.സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു.ഞങ്ങളുടെ പുറകെ ഒന്നൊന്നായി ആൾക്കാർ അതിനു വേണ്ടി വന്നുകൊണ്ടിരുന്നു.ഞങ്ങൾ അതിനുശേഷം അവിടെ നിന്ന് നേരെ ഹോട്ടലിലേക്ക് പോയി.അവിടെയെത്തിയപ്പോൾ 8.30 മണിയായി.നേരെ ഡിന്നർ ഏരിയയിലേക്ക് തിരിച്ചു.നല്ലൊരു ഡിന്നർ കഴിച്ചതിനു ശേഷം ഞങ്ങൾ സ്വിമ്മിങ് പൂൾ ഭാഗത്തു കുറച്ചു നേരം ചിലവഴിച്ചു.പിന്നെ റൂമിലേക്ക് പോയി.ഡ്രൈവിങ്ങിന്റെ ക്ഷീണവും പിറ്റേ ദിവസത്തെ പരിപാടിക്ക് ശേഷമുള്ള ഡ്രൈവിങ്ങിന്റെ കാര്യം ആലോചിച്ചും അതിനുശേഷം അതിന്റെ പിറ്റേ ദിവസം ജോലിക്കു പോവേണ്ട കാര്യം ചിന്തിച്ചും ആകെ എന്തോ പോലെയായി.ഒന്നും ആലോചിക്കാതെ അങ്ങോട്ട് കിടന്നുറങ്ങി.പിറ്റേ ദിവസം എണീറ്റപ്പോൾ 8 മണിയായി. പ്രഭാതകൃത്യങ്ങൾക്കു ശേഷം നേരെ പ്രഭാത ഭക്ഷണം കഴിക്കാൻ restaurantലേക്ക് പോയി. അങ്ങനെ ഭക്ഷണശേഷം നേരെ തളി മഹാദേവ ക്ഷേത്രത്തിലേക്ക് പോകാൻ തീരുമാനിച്ചു.അതിനു ശേഷം ഞങ്ങൾ തിരിച്ചു വന്ന് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു. പിന്നെയും ഉണ്ട് സമയം ..എന്താണെന്നു വച്ചാൽ ഞങ്ങളോട് ഒരു 5 മണിക്ക് എത്താനാണ് പറഞ്ഞത്. സ്ഥലം പേരാമ്പ്ര അടുത്ത് നൊച്ചാട് കാവുംതറ ...അവിടെയുള്ളൊരു അയ്യപ്പൻകാവിലാണ് പരിപാടി.അവിടേക്കുള്ള ദൂരവും സമയവും നോക്കിയപ്പോൾ ഏകദേശം ഒരു മണിക്കൂറിനടുത്താണെന്നു കണ്ടു.അപ്പോൾ എന്തായാലും ഇനിയും 3 മണിക്കൂർ സമയം നമുക്ക് കോഴിക്കോട് കറങ്ങാലോ എന്ന് പ്ലാൻ ചെയ്തു.നേരെ ഫോക്കസ് മാളിലേക്കു തിരിച്ചു.അവിടെ ചെന്നപ്പോൾ ലുലു മാളിന്റെ അത്ര വലിപ്പമൊന്നുമില്ല, എന്നാലും കുറച്ചു സമയം ചിലവഴിക്കാൻ നല്ല സ്ഥലം ആണ്. അങ്ങനെ ഞങ്ങൾ അവിടെ ഒന്ന് രണ്ടു മണിക്കൂർ ചിലവഴിച്ചു.ഒരു കാര്യം പറയാൻ വിട്ടുപോയി.ഒരു സ്പെഷ്യൽ സാധനം ഞങ്ങൾ അവിടെനിന്നും വാങ്ങി കഴിച്ചു.പ്രഭാതഭക്ഷണം കുറച്ചു കൂടുതലായതിനാൽ ലഞ്ച് കഴിക്കാൻ വിശപ്പുണ്ടായില്ല. അതുകൊണ്ടു ഞങ്ങൾ ലഞ്ചിന്‌ പകരം അവിടെ ഒരു ചെറിയ കടയിൽ ഒരു സാധനം ഉണ്ടാക്കി കൊടുക്കുന്നത് കണ്ടു. Curlie -Q എന്നാണ് ത്രീശൂരിലെ മാളിൽ അതിനു പേര്.എന്നാൽ അവിടെ അതിനെ potato roll എന്നാണത്രെ പറയുക.എന്തായാലും ഒരു സ്നാക്ക് ഐറ്റം പോലെ നമുക്ക് കഴിക്കാം.പല flavours ഉണ്ട്.അതും കഴിച്ചു ഞങ്ങൾ അവിടെ നിന്നിറങ്ങി.നേരെ നൊച്ചാട് അയ്യപ്പൻകാവ്..സിറ്റി ഏരിയ കഴിഞ്ഞാൽ പിന്നെ നല്ല സുഖമുള്ള അന്തരീക്ഷവും നല്ല പ്രകൃതി രമണീയമായ കാഴ്ചകളും കാണാം.ഞങ്ങൾ ഏകദേശം ഒരു 5.15 ആയപ്പോൾ അവിടെയെത്തി.രാധാകൃഷ്‌ണേട്ടൻ വഴി തെറ്റാതിരിക്കാൻ തിരിയുന്ന ജംഗ്ഷനിൽ വന്നു നിന്നിരുന്നു.അവിടെ നിന്നും ഞങ്ങളെ ഒരു വീട്ടിലേക്കു കൊണ്ടുപോയി.ആ വീട്ടുകാരുടെ കുടുംബക്ഷേത്രമാണ് ആ അയ്യപ്പൻകാവ്.വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിപാടി രാത്രി 8 മണിക്കാണ് എന്നറിയുന്നത്. അപ്പോൾ തന്നെ ഞങ്ങൾ ഇറങ്ങുമ്പോൾ 10 മണി കഴിയുമെന്നുറപ്പായി.എന്തായാലും സമയമുണ്ടല്ലോ ..കുറച്ചു നേരം അവിടെ ചിലവഴിച്ചു. അപ്പോഴാണ് രാധാകൃഷ്‌ണേട്ടൻ ഒരാളെ പരിചയപ്പെടുത്തുന്നത്.പേര് ഗോപീകൃഷ്ണൻ തമ്പുരാൻ.തൃപ്പുണിത്തുറയിൽ ആണ് താമസം എന്ന് പറഞ്ഞു.അദ്ദേഹം ഒരു കഥകളിക്കു ചെണ്ട കൊട്ടുന്ന കലാകാരനാണ്.എന്തായാലും പരിചയപ്പെട്ടതിൽ സന്തോഷം എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മറ്റൊരു കാര്യം കൂടി വന്നത്. ഇന്നത്തെ തായമ്പക അദ്ദേഹത്തിന്റെ ഒപ്പം ഡബിൾ തായമ്പക ആക്കിയാലോ എന്ന് രാധാകൃഷ്‌ണേട്ടൻ ചോദിച്ചു.ഞാൻ അത്യധികം സന്തോഷത്തോടെ ശരി എന്ന് പറഞ്ഞു.എന്തായാലും 8 മണി വരെ സമയമുണ്ടല്ലോ എന്ന് ചിന്തിച്ചു ഞാനും അഞ്ജുവും കൂടി ആ മനോഹരമായ ദേശം ഒന്ന് നടന്നു കാണാൻ തീരുമാനിച്ചു.അങ്ങനെ ഞങ്ങൾ പതുക്കെ നടന്നു തുടങ്ങി.വൈകീട്ടായതുകൊണ്ടു വല്യ ചൂടുമില്ല.ഞങ്ങൾ ആ നല്ല അന്തരീക്ഷത്തിൽ കുറച്ചു ദൂരം നടന്നു.പിന്നെ ഒരു 6 .30 ആയപ്പോഴേക്കും തിരിച്ചു ആ വീട്ടിലുമെത്തി.അപ്പോഴേക്കും അവിടെ പരിപാടിക്കാർ എത്തിയിരുന്നു.ഓരോരുത്തരെയായി പരിചയപ്പെട്ടു.അതിനിടയിൽ ഗോപികൃഷ്ണേട്ടൻ അദ്ദേഹത്തിന്റെ തായമ്പക ശൈലി ഒന്ന് ചുരുക്കിപ്പറഞ്ഞു.അങ്ങനെ 7.30 മണിയായി ഞങ്ങൾ റെഡി ആയി അമ്പലത്തിലേക്ക് പോയി.ഭക്ഷണം അവിടെ റെഡി ആയിരുന്നെങ്കിലും കഴിച്ചില്ല.8 മണിക്ക് തായമ്പക തുടങ്ങി.കഴിഞ്ഞപ്പോൾ 9.40 .നന്നായി എന്ന് കണ്ടുനിന്ന ആളുകളും അതിലുപരി രാധാകൃഷ്‌ണേട്ടനും പറഞ്ഞു.അതിനു ശേഷം വിശ്രമിച്ചുകൊണ്ടിരിക്കവേ ഗോപികൃഷ്ണേട്ടനോട് തൃപ്പുണിത്തുറക്കു ഞങ്ങളുടെ ഒപ്പം വരുന്നുണ്ടോ എന്ന് ചോദിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞു.ഒരു കളമെഴുത്തുപ്പാട്ട് പരിപാടി കൂടിയുണ്ട്.അതിനും കൂടി ഒന്ന് പങ്കു ചേർന്നിട്ടു വരാം എന്ന് .കുഴപ്പമില്ല കുറച്ചു സമയം കൂടി വെയിറ്റ് ചെയ്താൽ പോരെ എന്ന് ഞങ്ങളും വിചാരിച്ചു.അങ്ങനെ 11 മണിയായപ്പോൾ പരിപാടി കഴിഞ്ഞു.ഞങ്ങളാണെങ്കിൽ 3 പേരും ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല.പിന്നെ കേരളത്തിൽ കൊറോണ വൈറസിന്റെ വ്യാപനം (കേരളം മാത്രമല്ല ലോകം മുഴുവൻ അതിന്റെ കെടുതിയിൽ അകപ്പെട്ടു തുടങ്ങിയിരുന്നു.അതിനെക്കുറിച്ചു വരുന്ന ബ്ലോഗുകളിൽ പറയാമെന്നു വിചാരിക്കുന്നു) തുടങ്ങിയ വാർത്ത അഞ്ജുവിന്റെ അമ്മയും എന്റെ സഹോദരനും വിളിച്ചു പറഞ്ഞിരുന്നു.അതുകൊണ്ടു പുറത്തു നിന്ന് ഭക്ഷണം വേണ്ട എന്ന് തീരുമാനിച്ചു.ഇത് കേട്ട രാധാകൃഷ്‌ണേട്ടൻ ഞങ്ങൾക്ക് അമ്പലത്തിലെ പ്രസാദമായ പാൽപ്പായസം കൊണ്ടു വന്നു.അത് കുടിച്ചപ്പോൾ ഒരു ആശ്വാസമായി.അതോടൊപ്പം ഞങ്ങൾക്ക് അവിടെയുണ്ടായിരുന്ന കുറച്ചു വാഴപ്പഴവും തന്നയച്ചു.അങ്ങനെ ഒരു 12 മണിയായപ്പോൾ ഞങ്ങൾ അവിടെ നിന്നിറങ്ങി.പരിപാടി കഴിഞ്ഞ ക്ഷീണം കൊണ്ട് ഉറങ്ങുമോ എന്നായിരുന്നു മനസ്സിൽ.പക്ഷെ ഇപ്പോൾ എന്തായാലും ഉറങ്ങില്ല എന്നുറപ്പിച്ചു.സഹോദരൻ ആണെങ്കിൽ ആകെ പേടിയായി.അവൻ അഞ്ജുവിനെ വിളിച്ചു പറഞ്ഞു.മനുച്ചേട്ടനോട് ഇന്നിറങ്ങേണ്ട...അവിടെയെവിടെയെങ്കിലും തങ്ങാൻ പറയൂ എന്ന്.അഞ്ജു എന്നോടത് പറഞ്ഞപ്പോൾ ആദ്യം ഞാനും വിചാരിച്ചു...പക്ഷെ ഒന്നാലോചിച്ചപ്പോൾ തങ്ങാൻ തോന്നിയില്ല.ഒന്ന് പിറ്റേ ദിവസം ജോലിയുണ്ട്.ഇനി അവിടെ തങ്ങിയാൽ തന്നെ പിറ്റേന്ന് നേരത്തെ എണിറ്റു യാത്ര തുടങ്ങണം.അത് എത്രത്തോളം നടക്കുമെന്നറിയില്ല.ക്ഷീണത്തിൽ ഉറങ്ങിയങ്ങാനും പോയാൽ നിസ്സാര ദൂരമല്ലല്ലോ യാത്ര ചെയ്യാനുള്ളത്.അതുകൊണ്ടു അവനോട് ധൈര്യമായി ഉറങ്ങിക്കോളാൻ പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു.നല്ല ഒഴിഞ്ഞ റോഡിലൂടെ ഞങ്ങൾ നീങ്ങി.പെട്ടെന്ന് തന്നെ കോഴിക്കോട് എത്തി.ടൗണിൽ പോകേണ്ട ആവശ്യമില്ലാത്തതുകൊണ്ട് NH  ലൂടെ മാത്രം യാത്ര തുടർന്നു.എന്തായാലും 3 പേരും സംസാരിച്ചിരുന്നതുകൊണ്ട് ഉറക്കം വന്നതേയില്ല.ഒരു കാര്യം പറയാൻ വിട്ടു പോയി.കുറച്ചു ദൂരം വഴി ചെറുതായൊന്നു തെറ്റിപ്പോയി.എന്നാലും പെട്ടെന്ന് ശരിയായ റോഡിൽ തിരിച്ചെത്തി.ജി പി എസ് ഉണ്ടാക്കിയ പ്രശ്നമാണ്.(അതുകൊണ്ടു ജി പി എസ് ഇപ്പോഴും ഗുണമാവില്ല എന്ന് ഒരു ഓർമപ്പെടുത്തലാണ്).ഇടയ്ക്കിടെ അഞ്ജുവിനെ അമ്മയും ദിലീപനും (എന്റെ സഹോദരന്റെ പേര് ദിലീപൻ എന്നാണ്) വിളിച്ചുകൊണ്ടേയിരുന്നു.സമാധാനക്കേടുകൊണ്ടായിരിക്കും എന്ന് അറിയാം.എന്നാലും ഞങ്ങൾ അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ കുറ്റിപ്പുറം കഴിഞ്ഞുള്ള നിളയുടെ പാലം കടന്നു.അപ്പോഴാണ് ഞങ്ങൾ വഴി തിരിച്ചുവിടുന്ന ബോർഡ് കണ്ടു.അതുകൊണ്ട് പുതിയ വഴിയിലൂടെ നീങ്ങി.രാത്രി ആ വഴി തികച്ചും വിജനമായിരുന്നു.ഒരു വണ്ടി പോലും ഞങ്ങളുടെ എതിരെയോ ഞങ്ങളുടെ അതെ ഡയറക്ഷനിലോ കണ്ടില്ല.ചില സ്ഥലങ്ങളിൽ ഒരു വെളിച്ചം പോലും ഉണ്ടായില്ല.പിന്നെ കുറച്ചു ദൂരം ഇടുക്കു വഴികളിലൂടെ നീങ്ങി.അവസാനം എടപ്പാൾ എത്തിയപ്പോൾ ഒരു സമാധാനമായി.സമയം 2.30 .പിന്നെയും അങ്ങനെ യാത്ര തുടർന്നു.പെരുമ്പിലാവ് കഴിഞ്ഞപ്പോൾ ഒരു ചായ കുടിക്കാൻ വേണ്ടി വണ്ടി സൈഡ് ആക്കി.ഒരു തട്ടുകടയിൽ നിന്നും ഞാൻ ഒരു ചായയും ഗോപികൃഷ്ണേട്ടൻ ഒരു കാപ്പിയും കുടിച്ചു.അഞ്ജുവിനു ഒന്നും വേണ്ട എന്ന് പറഞ്ഞു.കുന്നംകുളവും തൃശ്ശൂരും കഴിഞ്ഞു ചാലക്കുടിയെത്തി.അതിനിടയിൽ ചില സ്ഥലങ്ങളിൽ  5 മിനിറ്റ് വെറുതെ റസ്റ്റ് എടുക്കാനായി നിർത്തിയിരുന്നു.ചാലക്കുടിയെത്തിയപ്പോഴേക്കും ചെറുതായി ക്ഷീണം വന്നു തുടങ്ങി.അപ്പോൾ വീണ്ടും ഒരു കാപ്പി കുടിക്കാൻ വേണ്ടി വണ്ടി നിർത്തി.കുറച്ചു സമയം വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.അപ്പോഴേക്കും അഞ്ജു ചെറുതായി ഉറങ്ങിത്തുടങ്ങി.അങ്ങനെ അങ്കമാലി കഴിഞ്ഞു ആലുവ എത്തിയപ്പോൾ അഞ്ജു എണീറ്റു.സമയം 5.15 .പിന്നെ ഒരു അര മണിക്കൂർ കൊണ്ട് ഞങ്ങൾ തൃപ്പുണിത്തുറ എത്തി.ആദ്യം ഗോപികൃഷ്ണേട്ടനെ ഇറക്കി, ഞങ്ങൾ 5.45 നു ഞങ്ങളുടെ ഫ്ലാറ്റിലെത്തി. കുറച്ചു സമയത്തെ അല്പം സാഹസികതയാർന്ന യാത്ര ഒഴിച്ചാൽ മറ്റെല്ലാം തേൻ ഒഴുകുന്ന പോലെയുള്ള രസകരമായ  അനുഭവങ്ങളും ഓർമകളും കൊണ്ട് നിറഞ്ഞതായിരുന്നു ആ കോഴിക്കോടൻ യാത്ര.........

കോഴിക്കോടൻ യാത്രയുടെ ചില ചിത്രങ്ങൾ താഴെ കൊടുക്കുന്നു.



























2020, മാർച്ച് 21, ശനിയാഴ്‌ച

അമ്പലപ്പുഴ പാൽപ്പായസം

16 ഫെബ്രുവരി 2020 

ഒരു ഞായറാഴ്ച്ച പുലർകാലത്തെ ഒരു മോഹം ...അമ്പലപ്പുഴ പോയി ഒന്ന് പാൽപ്പായസം കുടിക്കണം എന്ന്.പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല,വേഗം അഞ്ജുവിനോട്  റെഡി ആവാൻ പറഞ്ഞു.ഒരു കാര്യം മുൻപേ പറയട്ടെ...തിടുക്കത്തിൽ എടുത്ത തീരുമാനങ്ങളാണ് എന്റെ ജീവിതത്തിൽ കൂടുതലും  സംഭവിച്ചിട്ടുള്ളത്.വൈകി ആലോചിച്ചെടുക്കുന്ന യാത്രകളും മറ്റു തീരുമാനങ്ങളും സംഭവിക്കാതെ പോയിട്ടുണ്ട്.’ശുഭസ്യ ശീഘ്രം ’എന്നതിനെ അന്വർത്ഥമാക്കുന്ന തരത്തിൽ. അങ്ങനെ രാവിലെ ഒരു 6 .30 നു ഞങ്ങൾ തൃപ്പുണിത്തറയിലുള്ള ഫ്ലാറ്റിൽ നിന്നിറങ്ങി.നേരെ അമ്പലപ്പുഴ...അവിടെ ഏകദേശം ഒരു 8 .30 നു അവിടെ എത്തി.ഞായറാഴ്ച്ച ആയിരുന്നെങ്കിലും നല്ല തിരക്കില്ലായിരുന്നു.സുഖമായി തൊഴാൻ പറ്റി. അത് കഴിഞ്ഞു വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെ കുറിച്ച് കൗണ്ടറിൽ  അന്വേഷിച്ചു. അപ്പോൾ 11 മണിക്ക് രശീതി ആക്കണമെന്നും 1 മണിക്ക് അതിന്റെ വിതരണം നടക്കുമെന്നും അറിയാൻ കഴിഞ്ഞു.അപ്പോൾ ഞങ്ങൾക്ക് മറ്റൊരു തോന്നൽ ഉണ്ടായി.അവിടെ അടുത്താണ് പ്രസിദ്ധമായ മറ്റൊരമ്പലം ഉള്ള കാര്യം ഓർമ്മ വന്നത്.നാഗന്മാരുടെ അമ്പലമായ ’മണ്ണാറശാല ’. എന്നാൽ വെറുതെ അമ്പലപ്പുഴയിൽ വെയിറ്റ് ചെയ്യേണ്ടല്ലോ എന്ന് ചിന്തിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ മണ്ണാറശാലക്കു വച്ചു പിടിച്ചു.20 മിനിറ്റ് കൊണ്ട് അവിടെത്തി.അവിടെ വിചാരിച്ച പോലെയല്ല...നല്ല തിരക്കായിരുന്നു.അതുപോലെ അവിടെ കുറെ സ്ഥലത്തു തൊഴാനുമുണ്ട്.അവിടെ വേറൊരു പ്രത്യേക സ്ഥലം കൂടിയുണ്ട്.’അമ്മയെ തൊഴൽ’..എന്താണെന്ന് വച്ചാൽ ആ അമ്മ ആണ് അവിടത്തെ പ്രധാന പൂജകളെല്ലാം ചെയ്യുന്നത്.അവരുടെ പിന്മുറക്കാരിയായിരുന്ന ശ്രീദേവി അന്തർജനത്തിന്റെ പ്രസവത്തിൽ അത്ഭുതമായി ഒരു പാമ്പുകൂടിയുണ്ടായിരുന്നു എന്നാണ് വിശ്വാസം എന്ന് പറഞ്ഞു കേട്ടു.അങ്ങനെ ഒരു അരമണിക്കൂർ അവിടെ ചിലവഴിച്ച ശേഷം അതിനടുത്തുള്ള ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.തിരികെ അമ്പലപ്പുഴ എത്തിയപ്പോഴേക്കും 12 .30 .ചോദിച്ചപ്പോൾ രസീതി എല്ലാം തീർന്നു എന്ന് അറിയിച്ചു.പക്ഷെ അവർ പറഞ്ഞു വിതരണ സമയത്തു ക്യുവിൽ നിന്നാൽ അര ലിറ്റർ കിട്ടും എന്ന്.രസീതി എടുക്കുകയാണേൽ നമുക്കിഷ്ടമുള്ള അത്ര മേടിക്കാൻ കഴിയുമെന്ന് പറഞ്ഞു.എന്തായാലും കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് വിചാരിച്ചു ക്യുവിൽ നിന്നു.ഞങ്ങൾ വിചാരിച്ചത് രണ്ടുപേർക്കും കൂടി അര ലിറ്റർ എന്നാണ്.എന്നാൽ എനിക്കും അഞ്ജുവിനും വേറെ വേറെ അര ലിറ്റർ തന്നു.നല്ല സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്ന് മടങ്ങി.ഏകദേശം 2 മണിയായി അവിടെ നിന്നിറങ്ങിയപ്പോൾ.എന്തായാലും കിട്ടിയ സന്തോഷത്തിൽ എത്രയും വേഗം (അതായത് ചൂടാറുന്നതിനു മുൻപ് )അതൊന്നു കഴിക്കണം എന്നാഗ്രഹിച്ചു.എന്തായാലും ഭക്ഷണശേഷം മതി എന്ന് വിചാരിച്ചു.പിന്നെ വഴിയിൽ  കണ്ട ആര്യാസ് ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു കേറി.ഉച്ചഭക്ഷണത്തിനു ശേഷം അവരോടു രണ്ടു ഗ്ലാസ് തരുമോ എന്ന് ചോദിച്ചു.അങ്ങനെ ഗ്ലാസിൽ പായസം കുടിച്ചു.ഉച്ചഭക്ഷണവുമായി..അതിനു ശേഷം ഹോട്ടലിലെ പായസത്തിനു പകരം സ്പെഷ്യൽ അമ്പലപ്പുഴ പാൽപ്പായസവും....അങ്ങനെ അതിമധുരമായ പാൽപ്പായസത്തിന്റെ രുചിയും നാവിലേറ്റി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. ഇനിയും ഇടയ്ക്കിടെ ഇങ്ങനെയുള്ള മോഹങ്ങൾ ഉണ്ടാവട്ടെ എന്ന ചിന്തയോടെ.........

2020, മാർച്ച് 20, വെള്ളിയാഴ്‌ച

നീലക്കുറിഞ്ഞിയുടെ നാട്ടിലേക്കൊരു യാത്ര ...

കേരളത്തിൽ ഉള്ള ഒട്ടുമിക്ക ജനങ്ങളും പോകാൻ ആഗ്രഹിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് മൂന്നാർ.ചിലർ ഫാമിലി ആയി പോകാൻ ആഗ്രഹിക്കുന്നുണ്ടാവും,മറ്റു ചിലർ ഫ്രണ്ട്സ് ആയിട്ടായിരിക്കും .എന്നാൽ മൂന്നാർ എന്ന് കേൾക്കുമ്പോൾ ഒരു ഹണിമൂൺ സ്ഥലമായി ഓര്മ വരുന്നവർ ആണ് കൂടുതൽ എന്ന് തോന്നുന്നു.പക്ഷെ എനിക്ക് മൂന്നാർ എന്ന് കേൾക്കുമ്പോൾ ഓര്മ വരുന്നത് 'നീലക്കുറിഞ്ഞി പൂക്കുന്നതാണ് '. ഞാൻ ഏകദേശം 17 തവണ മൂന്നാർ സന്ദർശിച്ചിട്ടുണ്ട് .എന്നാൽ ഒരു തവണ പോലും നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ ഇട വന്നിട്ടില്ല.അവസാന തവണ പോയപ്പോൾ ഉറപ്പിച്ചതാണ്, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ മൂന്നാർ സന്ദർശിക്കൂ എന്ന് .എന്നാൽ കഴിഞ്ഞ വർഷം മെയിൽ  എന്റെ വിവാഹം കഴിഞ്ഞു .ഭാര്യയുടെ കൂടെ മൂന്നാർ സന്ദർശിച്ചാലോ എന്നൊരാലോചന ഉണ്ടായി .അങ്ങനെ ആലോച്ചിരിക്കുമ്പോഴാണ് സുഹൃത്തായ മനോജിന്റെ suggestion അനുസരിച്ചു  റിസോർട്ട് ആയ ’അമ്പാടി എസ്റ്റേറ്റ് ’ എന്ന റിസോർട്ട് ബുക്ക് ചെയ്യാൻ നോക്കിയത് .പക്ഷെ  റേറ്റ് വളരെ കൂടുതലാണ് .അപ്പോൾ വെറുതെ എന്നവണ്ണം ഒന്ന് makemytrip ൽ ചെക്ക് ചെയ്തപ്പോൾ ,എന്തോ ഭാഗ്യത്താൽ ഒരു ഓഫർ വന്നു കിടക്കുന്നു. അതിൽ റേറ്റ് കാണിച്ചത് (offer  apply ചെയ്തപ്പോൾ) വളരെ reasonable ആയിരുന്നു.പിന്നെ സമയം കളഞ്ഞില്ല ,ഉടനെ അത് ബുക്ക് ചെയ്തു. അങ്ങനെ ഡിസംബർ മാസം 14 ആം തിയതി രാവിലെ 7 മണിക്ക് ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്നുള്ള ഫ്ലാറ്റിൽ നിന്നിറങ്ങി. രാവിലത്തെ സമയം ആയതുകൊണ്ട് വഴിയിൽ തിരക്ക് നന്നേ കുറവായിരുന്നു. 30 മിനിറ്റ് കൊണ്ട് ഞങ്ങൾ മുവാറ്റുപുഴ എത്തി .നേരത്തെ യാത്ര തുടങ്ങേണ്ടിയിരുന്നത് കൊണ്ട് തലേ ദിവസം രാത്രി ഡിന്നർ കാര്യമായി ഒന്നും കഴിച്ചില്ല.അതുകൊണ്ട് രാവിലെ നല്ല വിശപ്പ് അനുഭവപ്പെട്ടു.മുവാറ്റുപുഴയിലുള്ള ശ്രീ ലക്ഷ്മി ഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങൾ മുന്നാറിലേക്കുള്ള യാത്ര തുടർന്നു. ഏകദേശം 11 മണിയോടു കൂടി അമ്പാടി എസ്റ്റേറ്റ് റിസോർട്ടിൽ എത്തി .അവിടെ എത്തിയപ്പോൾ തന്നെ രണ്ടു പേർക്കും സ്ഥലവും പരിസരവും വല്ലാതെ ഇഷ്ടപ്പെട്ടു.നല്ല മഞ്ഞും ഉണ്ടായിരുന്നു ആ ഉച്ച സമയത്തുതന്നെ.Mr ബൈജു ഞങ്ങളെ സ്വീകരിച്ചു റിസപ്ഷനിൽ കൊണ്ട് ഇരുത്തി.ഞങ്ങൾ ബുക്ക് ചെയ്തത് ഒരു കൊളോണിയൽ cottage ആണ്. ബുക്കിംഗ് വെരിഫിക്കേഷനും മറ്റു ഫോര്മാലിറ്റിസിനും ശേഷം ഞങ്ങൾക്ക് cottage ന്റെ താക്കോൽ കൈമാറി.അത്ഭുതമെന്നു പറയട്ടെ , ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായ cottage ഉം അന്തരീക്ഷവും. ആ ഒരു excitement മാറാൻ കുറച്ചു സമയമെടുത്തു. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം മൂന്നാർ ഒന്നു കറങ്ങാൻ തീരുമാനിച്ചു.പക്ഷെ കാർ ഡ്രൈവിംഗ് കുറച്ചു കൂടുതൽ ചെയ്തതുകൊണ്ട് വേറെ ഒരു ഡ്രൈവറെ കിട്ടുമോ എന്നന്വേഷിച്ചു.ഭാഗ്യവശാൽ ബൈജു അദ്ദേഹത്തിന്റെ ഒരു cousin ആയ  Mr ജോബിയെ തന്നെ ഏർപ്പാടാക്കി തന്നു.അങ്ങനെ 12 .30 ആയപ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു. അദ്ദേഹം ഒരു ഡ്രൈവർ എന്നതിലുപരി ഒരു ഗൈഡ് കൂടിയായിരുന്നു.മൂന്നാർകാരൻ ആയതിനാൽ സ്ഥലങ്ങൾ എല്ലാം മനഃപ്പാഠമായിരുന്നു .ഞങ്ങൾ പ്രഭാതഭക്ഷണം നേരത്തെ കഴിച്ചതുകൊണ്ട് വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടു .എന്നാൽ ആദ്യം ഭക്ഷണം കഴിച്ചിട്ടാവാം കാഴ്ചകൾ എന്ന് തീരുമാനിച്ച് റിസോർട്ടിൽ നിന്നും യാത്ര തിരിച്ചു.എന്നാൽ പോകുന്ന വഴി ഒരു നല്ല തേയില തോട്ടം കണ്ണിൽപ്പെട്ടു.(മൂന്നാർ ഭൂരിഭാഗവും തേയിലത്തോട്ടങ്ങളാണെങ്കിലും, നല്ലതു എന്നതുകൊണ്ടുദ്ദേശിച്ചത് ,ഒരു തിരക്കുമില്ലാത്ത,ഒരു നല്ല പ്രകൃതിസൗന്ദര്യങ്ങളടങ്ങിയ ഫോട്ടോക്ക് സ്കോപ്പ് ഉള്ള ഒരു സ്ഥലം). ജോബി ഞങ്ങളെ അവിടെയിറക്കി മനോഹരമായ രണ്ടുമൂന്നു ഫോട്ടോസ് എടുത്തു തന്നു.അവിടെ നിന്നും ഞങ്ങൾ പോകുന്നവഴി ഒരു യൂക്കാലിപ്സ് മരത്തിന്റെ കൂട്ടം കണ്ടു.(മൂന്നാർ ടൗൺ എത്തുന്നതിനു മുൻപായി കെ.എസ് ആർ .ടി.സി ബസ്റ്റാന്റിന് സമീപം).വിശപ്പൊക്കെ കുറച്ചു സഹിച്ചു ഞങ്ങൾ അവിടെ ഇറങ്ങി കുറച്ചു നേരം നടക്കുകയും ഫോട്ടോസ് എടുക്കുകയും ചെയ്തു. നല്ല സുഖമുള്ള കാലാവസ്ഥ.അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം നേരെ മൂന്നാർ ടൗണിലുള്ള ‘ഗുരുഭവൻ’ ഹോട്ടലിലേക്ക് പോയി.അവിടെ വളരെ അധികം ആൾക്കാർ തിങ്ങിക്കൂടി നിന്നിരുന്നു.കഴിച്ചുകൊണ്ടിരുന്നവരും കഴിക്കാൻ വേണ്ടി wait ചെയ്യുന്നവരും.ജോബി കഴിച്ചിട്ടിട്ടാണ് വന്നത് .അതുകൊണ്ടു ഞങ്ങൾ രണ്ടുപേരും കഴിക്കാൻ വേണ്ടി അവിടെ കാത്തു നിന്നു.അങ്ങനെ ഒരു പത്തു മിനിറ്റിനുശേഷം ഞങ്ങൾക്ക് സീറ്റ് കിട്ടി.ഭക്ഷണശേഷം അവിടെ നിന്നും ഞങ്ങൾ പോയത് മൂന്നാർ ഫ്ലവർ ഗാർഡൻ സന്ദർശിക്കാനായിരുന്നു.ഫ്ലവർ ഗാർഡൻ എന്ന് പറഞ്ഞാൽ ഊട്ടി ഫ്ലവർ ഗാർഡന്റെ അത്ര വലുതൊന്നുമല്ല. എങ്കിലും അത്യാവശ്യം നല്ല ambience ഉം ഫോട്ടോ എടുക്കാനുള്ള ബാക്ഗ്രൗണ്ടും ഉണ്ട്. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചശേഷം അവിടെ നിന്ന് മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ പോയി.നല്ല കാഴ്ചകൾ വഴിയിലുടനീളം ഉണ്ടായിരുന്നു. പോകുന്ന വഴിയിൽ ഒരു സ്ഥലത്ത് കുറച്ചു ട്രാഫിക് അനുഭവപ്പെട്ടു.നോക്കിയപ്പോൾ തേയില പറിക്കുന്ന ലേഡീസിന്റെ പോസിൽ ആർക്കും ഫോട്ടോ എടുക്കാനുള്ള തിരക്കാണ്. കണ്ടപ്പോൾ ഭാര്യക്കും ഒരു കൗതുകം തോന്നി.ഞങ്ങളും അവിടെ വണ്ടി നിർത്തി.ജോബിക്ക് പരിചയമുള്ള ഒരാളെ കണ്ടപ്പോൾ അദ്ദേഹത്തോട് കാര്യം പറഞ്ഞു.അദ്ദേഹം സാമഗ്രികൾ എടുത്തുകൊണ്ടു വന്നു ഭാര്യക്ക് കൊടുത്തു.വളരെ സന്തോഷത്തോടെ അത് ധരിച്ചു അഞ്ജു (ക്ഷമിക്കണം ഇതുവരെ ഭാര്യ എന്ന് മാത്രമാണ് പറഞ്ഞത്.ഭാര്യയുടെ പേര് അഞ്ജലി ..അഞ്ജു എന്ന് വിളിക്കും) ഫോട്ടോക്ക് റെഡി ആയി.വെറൈറ്റി ഫോട്ടോസ് കിട്ടി . അവിടെ നിന്നും മാട്ടുപ്പെട്ടി ഡാമിലേക്കുള്ള യാത്ര തുടർന്നു.നല്ല അളവിൽ ഡാമിൽ വെള്ളമുണ്ട്.എന്നാൽ നല്ല ശാന്തമായി കിടക്കുന്നു.കുറേശ്ശെ മഴയുമുണ്ട്.ആ മഴ കൊണ്ട് ഫോഗ് താഴേക്ക് ഇറങ്ങിവരുന്നത് കുറഞ്ഞു.നല്ല രസകരമായ സുഖവും ശാന്തതയും തരുന്ന കാലാവസ്ഥ.അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം ഞങ്ങൾ എക്കോ പോയിന്റിലേക്കു പോയി.വലിയ സുഖമൊന്നുമില്ല .വേണമെങ്കിൽ ഉറക്കെ അലറിയാൽ നമ്മുടെ ശബ്ദം എക്കോ ആയി തിരിച്ചു കേൾക്കും.ഇത് വരെ പോകാത്തവർക്ക്‌ ഒരു അനുഭവമാണ്.പക്ഷെ രണ്ടാമത് പോയിക്കാണാൻ മാത്രം ഉള്ള സ്ഥലമൊന്നുമായി എനിക്ക് തോന്നിയില്ല.തിരിച്ചു വരുമ്പോളാണ് വഴി മുഴുവൻ വണ്ടികൾ നിറഞ്ഞു ,നല്ല traffic . ഏകദേശം 30  മിനുട്ടോളം ഞങ്ങൾ നിരങ്ങി നിരങ്ങി നീങ്ങി.അത് കഴിഞ്ഞപ്പോൾ ജോബിക്ക് അറിയാവുന്ന ഒരു shortcut വഴിയുണ്ടെന്നു പറഞ്ഞു.അതിലൂടെ പൊതുവെ വലിയ വണ്ടികൾ മാത്രേ പോകാറുള്ളൂ..കാരണം ഓഫ് റോഡ് ഡ്രൈവ് ആയ വഴിയാണ്.കുറെ കുഴിയും കുണ്ടും നിറഞ്ഞ വഴി.എന്തായാലും അടുത്തുകണ്ട ഒരു ജീപ്പ് കാരനോട് ചോദിച്ചപ്പോൾ ഇപ്പോൾ ചില കാറുകളും ഓട്ടോറിക്ഷയുമൊക്കെ പോയിതുടങ്ങി  എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല.ഇവിടെ കിടന്നാൽ ചിലപ്പോൾ 2 മണിക്കൂറിൽ കൂടുതൽ കിടക്കേണ്ടി വരും.അതിനേക്കാൾ നല്ലതു shortcut ആണെന്ന് നിശ്ചയിച്ചു ഞങ്ങൾ ആ വഴിക്കു പുറപ്പെട്ടു.അപ്പോഴാണ് യഥാർത്ഥ കാട് എന്ന പ്രതീതി ഉണ്ടായത്. കൂരാകൂരിരുട്ട്,റോഡ് ഉണ്ടോ എന്ന് ചോദിച്ചാൽ പേരിനു ഒരു പൊട്ടിപ്പൊളിഞ്ഞ വീതി നന്നേ കുറഞ്ഞ ഒരു വഴി.ജോബി പറഞ്ഞു ,ആ വഴി വന്നിട്ട് ഒരു വർഷത്തിലും മീതെയായി.എന്നാലും വഴി കുറച്ചു ദൂരം ചെന്നാൽ നല്ല റോഡ് ആവും എന്ന് ജോബിയും പ്രതീക്ഷിച്ചു.പക്ഷെ കുറെ ദൂരം ചെന്നിട്ടും റോഡിനു ഒരു മാറ്റവുമില്ല ,അതെ പോലെ കുറച്ചു കൂടി ചെന്നപ്പോൾ റോഡ് തീർന്നു.മുന്നിൽ മുഴുവൻ ചെളി നിറഞ്ഞ വഴി.risk എടുക്കണ്ട എന്ന് നിശ്ചയിച്ചു തിരിച്ചു പോകാമെന്നു വിചാരിച്ചപ്പോൾ വേറെ ഒരു വഴി കൂടി ഉണ്ടെന്നു അത് വഴി വന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു.അദ്ദേഹം പറഞ്ഞ പോലെ ആ വഴിക്കു നീങ്ങി കുറച്ചു ചെന്നപ്പോൾ ഞങ്ങൾ മെയിൻ റോഡിൽ കയറി.അപ്പോഴാണ് ഒരു ദീർഘ ശ്വാസം വിട്ടത്.കാരണം ഞങ്ങൾ ഏകദേശം 10 -12 കിലോമീറ്റർ യാത്ര കഴിഞ്ഞപ്പോളാണ് റോഡ് തീർന്നതായി കണ്ടത്.പിന്നെയും ആ ഞെരുങ്ങിയ കാട് വഴിയിലൂടെ തിരിച്ചുപോവുക ആലോചിക്കാൻ പോലുമാവില്ലായിരുന്നു.അപ്പോളാണ് ഒരു ദൂതനെപ്പോലെ ആ ഓട്ടോ ഡ്രൈവർ ആ വഴി വന്നത്.എന്തായാലും അദ്ദേഹത്തിന് മനസ്സിൽ നന്ദി അറിയിച്ച്‌ ഞങ്ങൾ റിസോർട്ടിലേക്കുള്ള യാത്ര തുടർന്നു.ഒരു 8 മണിയോട് കൂടി ഞങ്ങൾ റിസോർട്ടിൽ എത്തി.ജോബിയോട് നന്ദി പറഞ്ഞതോടൊപ്പം തന്നെ പിറ്റേ ദിവസം 11 മണിക്ക് വരാൻ അഭ്യർത്ഥിച്ചു.കാരണം കാഴ്ചകൾ കണ്ടു കഴിഞ്ഞില്ലായിരുന്നു.അങ്ങനെ ഞങ്ങൾ കോട്ടേജിൽ പോയി കുളിച്ചു റെഡി ആയി ഡിന്നർ കഴിക്കാൻ ക്യാന്റീനിലേക്കു ചെന്നു .മനോഹരമായ കാന്റീൻ .അവിടെ ഞങ്ങൾ ഓർഡർ ചെയ്ത പൊറോട്ടയും അമേരിക്കൻ ചോപ്സിയും റെഡി ആയിരുന്നു.അപ്പോഴാണ് ഞങ്ങൾ ഒരു ചായ കുടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.മൂന്നാർ വന്നിട്ട് ഒരു variety ചായ കുടിച്ചില്ലെങ്കിൽ പിന്നെ ഒരു സുഖമില്ല.അത് കൊണ്ട് ഞാൻ മസാല ചായയും അഞ്ചു ജിഞ്ചർ ചായയും ഓർഡർ ചെയ്തു.ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ..അവിടത്തെ ചായ ഒന്ന് കുടിക്കേണ്ടത് തന്നെ.അതിനു ശേഷം ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് നടന്നു.രാത്രി lights  ഒക്കെ ഇട്ടപ്പോൾ ഒരു പ്രത്യേക ഭംഗിയാണ് ആ സ്ഥലം.കുറച്ചു നേരം അതാസ്വദിച്ചു റൂമിലേക്ക് പോയി.

നല്ലൊരുറക്കത്തിന് ശേഷം മനോഹരമായ ഒരു പ്രഭാതം കണ്ടു എണീറ്റു .ആ ഒരു ഭംഗി പറഞ്ഞിട്ട് കാര്യമില്ല. കണ്ടു തന്നെ അനുഭവിക്കണം. റൂമിന്റെ അകത്തു നിന്ന് നോക്കുമ്പോൾ തന്നെ വളരെ സൗന്ദര്യപൂർണ്ണമായ പ്രകൃതി അങ്ങനെ കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്നു.അതിനു ശേഷം പുറത്തിറങ്ങിയപ്പോൾ അത് അനുഭവിക്കാനും പറ്റി. ഞങ്ങൾ ഒന്ന് ആലോചിച്ചു, ഇങ്ങനെ ആണെങ്കിൽ ഒരു ദിവസം കൂടി അവിടെ തന്നെ തങ്ങിയാലോ എന്ന്.പക്ഷെ പിറ്റേ ദിവസം ജോലി ഉണ്ടായിരുന്നതു കൊണ്ടും അവിടെ ആ ദിവസം വേറെ ബുക്കിംഗ് വന്നതുകൊണ്ടും അത് പറ്റിയില്ല.എന്തായാലും അത് കണ്ടും അനുഭവിച്ചും കണ്ടപ്പോൾ ഞങ്ങൾ തീരുമാനിച്ചു ,മൂന്നാർ ചുറ്റിക്കറങ്ങുന്നതിലും നല്ലതു ആ റിസോർട്ടിന്റെ ചുറ്റുപാടും നടന്നു കാണാൻ.കുറേയൊന്നും പോകാൻ  പറ്റിയില്ല,പക്ഷെ കുറച്ചു ദൂരം നടന്നു പ്രകൃതിഭംഗി ഒക്കെ ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി നല്ല വിശപ്പ് അനുഭവപ്പെട്ടതുകൊണ്ട് നേരെ ക്യാന്റീനിലേക്കു വച്ച് പിടിച്ചു.അവിടെ ചെന്നപ്പോൾ അപ്പവും കടലക്കറിയും റെഡി ആയിട്ടുണ്ട്.അതോടൊപ്പം വേറെ കുറെ ഭക്ഷണസാധനങ്ങളും ഉണ്ട്.ഞങ്ങൾ 2 ചായയും കുടിച്ചു.അഞ്ചു അവിടെ കിട്ടിയ ഒരു ആലൂ പൊറോട്ടയും അകത്താക്കി.പിന്നെ അവിടെ  നിന്ന് റൂമിലേക്ക് പോയി കുറച്ചു നേരം വിശ്രമിച്ച ശേഷം കുളിച്ചു കറങ്ങാൻ പോകാൻ റെഡി ആയി.കൃത്യം 11 മണിക്ക് തന്നെ ജോബി വന്നു.ഞങ്ങൾ ബൈജു ചേട്ടനോടും ബാക്കി ആൾക്കാരോടും യാത്ര പറഞ്ഞും പിന്നീട് എന്തായാലും കാണാം എന്ന് പറഞ്ഞും അവിടെ നിന്ന് യാത്ര തിരിച്ചു. ഞങ്ങൾ നേരെ പോയത് വരയാടുകളുടെ സാന്നിധ്യമുള്ള ഇരവികുളം നാഷണൽ പാർക്കിലേക്കാണ്.അവിടെ പോകണമെങ്കിൽ ഒരു പ്രത്യേക ഇടം വരെ നമുക്ക് സ്വന്തം കാറിൽ പോകാം.അതിനു ശേഷം അവരുടെ തന്നെ ബസുകൾ ഉണ്ട്.അതിൽ തന്നെ പോണം,അതിന്റെ ടിക്കറ്റ് എടുത്തു ബസ് വരാൻ വേണ്ടി വെയിറ്റ് ചെയ്തു.അധികമൊന്നും  വെയിറ്റ് ചെയ്യേണ്ടി വന്നില്ല , ഒരു ബസ് വന്നു അതിൽ കേറി. നല്ല രസകരമായ കാഴ്ചകൾ വഴിയിലുടനീളം ഉണ്ടായിരുന്നു.അങ്ങനെ അവിടെ ഏകദേശത്തെ 45 മിനിറ്റ് കഴിഞ്ഞപ്പോൾ എത്തി.പിന്നീടങ്ങോട്ട് നടക്കണം.ഒരു 100 -150 മീറ്റർ നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം.നോക്കിയപ്പോൾ നടപ്പാതയുടെ താഴെ ആയി ഒരു വരയാടിനെ കണ്ടു. അതിനെ നോക്കി നിൽക്കുകയാണ് എല്ലാവരും.ഞങ്ങളും അതിനെ നോക്കി കുറച്ചു നേരം നിന്നു.പിന്നെ അവിടെ നിന്ന്  മുകളിലേക്ക് നടന്നു.ഏകദേശത്തെ ഒരു മണിക്കൂർ അവിടെ ചിലവഴിച്ചതിനു ശേഷം തിരിച്ചുപോകാനായി ബസ് കാത്തു നിൽപ്പായി.അങ്ങനെ തിരിച്ചെത്തിയപ്പോൾ ഏകദേശം 3 മണി ആയി.ജോബി പറഞ്ഞു ഇനി ഒരു ബോട്ടിംഗ് മാത്രം മതി അല്ലെങ്കിൽ വിചാരിച്ച സമയത്തു എറണാകുളത്തേക്കു പോകാനാവില്ല എന്ന്. അതുകൊണ്ടു tea മ്യൂസിയം ,tea ഫാക്ടറി visit ഞങ്ങൾ ക്യാൻസൽ ചെയ്തു.പിന്നെ ഞങ്ങൾ താമസിച്ച റിസോർട്ടിന് അടുത്ത് ഒരു ബോട്ടിംഗ് കേന്ദ്രത്തിൽ പോകാൻ ഒരുങ്ങി. അപ്പോൾ ജോബി ഒരു വാർത്ത പറഞ്ഞു.ബോളിവുഡ് ഫിലിം ആക്ടർ അമീർ ഖാൻ ഷൂട്ടിങ്ങിനായി മൂന്നാർ എത്തിയിട്ടുണ്ട് എന്ന്.ഞങ്ങൾ പോകുന്ന വഴി അദ്ദേഹം താമസിക്കുന്ന ഹോട്ടലും കണ്ടു.ഒരു കാര്യം കൂടി ഉണ്ട്. ജോബിയുടെ സഹോദരി ജോലി ചെയ്യുന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ വന്നിറങ്ങിയത്. അങ്ങനെ ജോബിക്ക് നേരത്തെ വിവരം കിട്ടി.ഇതിനിടയിൽ ഞങ്ങൾ ഉച്ച ഭക്ഷണത്തിന്റെ കാര്യം മറന്നു. ഏകദേശം 4 മണിയായപ്പോൾ ഒരു ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു.പ്ലാൻ ചെയ്ത അവസാനത്തെ സ്ഥലമായ ബോട്ടിംഗ് കേന്ദ്രത്തിൽ എത്തി. അവിടെ ആണെങ്കിൽ ബോട്ടിംഗ് സർവീസ് എന്തോ കാരണത്താൽ എണ്ണത്തിൽ കുറച്ചിരിക്കുകയാണ് .എന്താ കാരണം  എന്ന് വ്യക്തമല്ല.അടുത്ത ബോട്ട് വരാൻ ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്ന് അവിടത്തെ ജീവനക്കാരനിൽ നിന്നും മനസിലാക്കിയ ഞങ്ങൾ അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു സ്ഥലം വിടാമെന്ന് തീരുമാനിച്ചു.അങ്ങനെ അതിനുശേഷം ,ചെയ്ത സഹായത്തിനു മാത്രമല്ല കൂടെ നടന്നു ഗൈഡ് ചെയ്തതിനും നന്ദി പറഞ്ഞു എറണാകുളത്തേക്കു യാത്ര തിരിച്ചു.ഇനിയുമൊരു യാത്ര ഇതേപോലെ നീലക്കുറിഞ്ഞിയുടെ നാട്ടിലേക്കു ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ...........(നീലക്കുറിഞ്ഞി പൂക്കുന്ന സമയത്തു തന്നെ വേണമെന്നൊരാഗ്രഹവും പഴയപോലെ മനസിലുണ്ട് )