2020, മാർച്ച് 21, ശനിയാഴ്‌ച

അമ്പലപ്പുഴ പാൽപ്പായസം

16 ഫെബ്രുവരി 2020 

ഒരു ഞായറാഴ്ച്ച പുലർകാലത്തെ ഒരു മോഹം ...അമ്പലപ്പുഴ പോയി ഒന്ന് പാൽപ്പായസം കുടിക്കണം എന്ന്.പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല,വേഗം അഞ്ജുവിനോട്  റെഡി ആവാൻ പറഞ്ഞു.ഒരു കാര്യം മുൻപേ പറയട്ടെ...തിടുക്കത്തിൽ എടുത്ത തീരുമാനങ്ങളാണ് എന്റെ ജീവിതത്തിൽ കൂടുതലും  സംഭവിച്ചിട്ടുള്ളത്.വൈകി ആലോചിച്ചെടുക്കുന്ന യാത്രകളും മറ്റു തീരുമാനങ്ങളും സംഭവിക്കാതെ പോയിട്ടുണ്ട്.’ശുഭസ്യ ശീഘ്രം ’എന്നതിനെ അന്വർത്ഥമാക്കുന്ന തരത്തിൽ. അങ്ങനെ രാവിലെ ഒരു 6 .30 നു ഞങ്ങൾ തൃപ്പുണിത്തറയിലുള്ള ഫ്ലാറ്റിൽ നിന്നിറങ്ങി.നേരെ അമ്പലപ്പുഴ...അവിടെ ഏകദേശം ഒരു 8 .30 നു അവിടെ എത്തി.ഞായറാഴ്ച്ച ആയിരുന്നെങ്കിലും നല്ല തിരക്കില്ലായിരുന്നു.സുഖമായി തൊഴാൻ പറ്റി. അത് കഴിഞ്ഞു വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെ കുറിച്ച് കൗണ്ടറിൽ  അന്വേഷിച്ചു. അപ്പോൾ 11 മണിക്ക് രശീതി ആക്കണമെന്നും 1 മണിക്ക് അതിന്റെ വിതരണം നടക്കുമെന്നും അറിയാൻ കഴിഞ്ഞു.അപ്പോൾ ഞങ്ങൾക്ക് മറ്റൊരു തോന്നൽ ഉണ്ടായി.അവിടെ അടുത്താണ് പ്രസിദ്ധമായ മറ്റൊരമ്പലം ഉള്ള കാര്യം ഓർമ്മ വന്നത്.നാഗന്മാരുടെ അമ്പലമായ ’മണ്ണാറശാല ’. എന്നാൽ വെറുതെ അമ്പലപ്പുഴയിൽ വെയിറ്റ് ചെയ്യേണ്ടല്ലോ എന്ന് ചിന്തിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ മണ്ണാറശാലക്കു വച്ചു പിടിച്ചു.20 മിനിറ്റ് കൊണ്ട് അവിടെത്തി.അവിടെ വിചാരിച്ച പോലെയല്ല...നല്ല തിരക്കായിരുന്നു.അതുപോലെ അവിടെ കുറെ സ്ഥലത്തു തൊഴാനുമുണ്ട്.അവിടെ വേറൊരു പ്രത്യേക സ്ഥലം കൂടിയുണ്ട്.’അമ്മയെ തൊഴൽ’..എന്താണെന്ന് വച്ചാൽ ആ അമ്മ ആണ് അവിടത്തെ പ്രധാന പൂജകളെല്ലാം ചെയ്യുന്നത്.അവരുടെ പിന്മുറക്കാരിയായിരുന്ന ശ്രീദേവി അന്തർജനത്തിന്റെ പ്രസവത്തിൽ അത്ഭുതമായി ഒരു പാമ്പുകൂടിയുണ്ടായിരുന്നു എന്നാണ് വിശ്വാസം എന്ന് പറഞ്ഞു കേട്ടു.അങ്ങനെ ഒരു അരമണിക്കൂർ അവിടെ ചിലവഴിച്ച ശേഷം അതിനടുത്തുള്ള ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.തിരികെ അമ്പലപ്പുഴ എത്തിയപ്പോഴേക്കും 12 .30 .ചോദിച്ചപ്പോൾ രസീതി എല്ലാം തീർന്നു എന്ന് അറിയിച്ചു.പക്ഷെ അവർ പറഞ്ഞു വിതരണ സമയത്തു ക്യുവിൽ നിന്നാൽ അര ലിറ്റർ കിട്ടും എന്ന്.രസീതി എടുക്കുകയാണേൽ നമുക്കിഷ്ടമുള്ള അത്ര മേടിക്കാൻ കഴിയുമെന്ന് പറഞ്ഞു.എന്തായാലും കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് വിചാരിച്ചു ക്യുവിൽ നിന്നു.ഞങ്ങൾ വിചാരിച്ചത് രണ്ടുപേർക്കും കൂടി അര ലിറ്റർ എന്നാണ്.എന്നാൽ എനിക്കും അഞ്ജുവിനും വേറെ വേറെ അര ലിറ്റർ തന്നു.നല്ല സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്ന് മടങ്ങി.ഏകദേശം 2 മണിയായി അവിടെ നിന്നിറങ്ങിയപ്പോൾ.എന്തായാലും കിട്ടിയ സന്തോഷത്തിൽ എത്രയും വേഗം (അതായത് ചൂടാറുന്നതിനു മുൻപ് )അതൊന്നു കഴിക്കണം എന്നാഗ്രഹിച്ചു.എന്തായാലും ഭക്ഷണശേഷം മതി എന്ന് വിചാരിച്ചു.പിന്നെ വഴിയിൽ  കണ്ട ആര്യാസ് ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു കേറി.ഉച്ചഭക്ഷണത്തിനു ശേഷം അവരോടു രണ്ടു ഗ്ലാസ് തരുമോ എന്ന് ചോദിച്ചു.അങ്ങനെ ഗ്ലാസിൽ പായസം കുടിച്ചു.ഉച്ചഭക്ഷണവുമായി..അതിനു ശേഷം ഹോട്ടലിലെ പായസത്തിനു പകരം സ്പെഷ്യൽ അമ്പലപ്പുഴ പാൽപ്പായസവും....അങ്ങനെ അതിമധുരമായ പാൽപ്പായസത്തിന്റെ രുചിയും നാവിലേറ്റി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. ഇനിയും ഇടയ്ക്കിടെ ഇങ്ങനെയുള്ള മോഹങ്ങൾ ഉണ്ടാവട്ടെ എന്ന ചിന്തയോടെ.........

2020, മാർച്ച് 20, വെള്ളിയാഴ്‌ച

നീലക്കുറിഞ്ഞിയുടെ നാട്ടിലേക്കൊരു യാത്ര ...

കേരളത്തിൽ ഉള്ള ഒട്ടുമിക്ക ജനങ്ങളും പോകാൻ ആഗ്രഹിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് മൂന്നാർ.ചിലർ ഫാമിലി ആയി പോകാൻ ആഗ്രഹിക്കുന്നുണ്ടാവും,മറ്റു ചിലർ ഫ്രണ്ട്സ് ആയിട്ടായിരിക്കും .എന്നാൽ മൂന്നാർ എന്ന് കേൾക്കുമ്പോൾ ഒരു ഹണിമൂൺ സ്ഥലമായി ഓര്മ വരുന്നവർ ആണ് കൂടുതൽ എന്ന് തോന്നുന്നു.പക്ഷെ എനിക്ക് മൂന്നാർ എന്ന് കേൾക്കുമ്പോൾ ഓര്മ വരുന്നത് 'നീലക്കുറിഞ്ഞി പൂക്കുന്നതാണ് '. ഞാൻ ഏകദേശം 17 തവണ മൂന്നാർ സന്ദർശിച്ചിട്ടുണ്ട് .എന്നാൽ ഒരു തവണ പോലും നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ ഇട വന്നിട്ടില്ല.അവസാന തവണ പോയപ്പോൾ ഉറപ്പിച്ചതാണ്, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ മൂന്നാർ സന്ദർശിക്കൂ എന്ന് .എന്നാൽ കഴിഞ്ഞ വർഷം മെയിൽ  എന്റെ വിവാഹം കഴിഞ്ഞു .ഭാര്യയുടെ കൂടെ മൂന്നാർ സന്ദർശിച്ചാലോ എന്നൊരാലോചന ഉണ്ടായി .അങ്ങനെ ആലോച്ചിരിക്കുമ്പോഴാണ് സുഹൃത്തായ മനോജിന്റെ suggestion അനുസരിച്ചു  റിസോർട്ട് ആയ ’അമ്പാടി എസ്റ്റേറ്റ് ’ എന്ന റിസോർട്ട് ബുക്ക് ചെയ്യാൻ നോക്കിയത് .പക്ഷെ  റേറ്റ് വളരെ കൂടുതലാണ് .അപ്പോൾ വെറുതെ എന്നവണ്ണം ഒന്ന് makemytrip ൽ ചെക്ക് ചെയ്തപ്പോൾ ,എന്തോ ഭാഗ്യത്താൽ ഒരു ഓഫർ വന്നു കിടക്കുന്നു. അതിൽ റേറ്റ് കാണിച്ചത് (offer  apply ചെയ്തപ്പോൾ) വളരെ reasonable ആയിരുന്നു.പിന്നെ സമയം കളഞ്ഞില്ല ,ഉടനെ അത് ബുക്ക് ചെയ്തു. അങ്ങനെ ഡിസംബർ മാസം 14 ആം തിയതി രാവിലെ 7 മണിക്ക് ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്നുള്ള ഫ്ലാറ്റിൽ നിന്നിറങ്ങി. രാവിലത്തെ സമയം ആയതുകൊണ്ട് വഴിയിൽ തിരക്ക് നന്നേ കുറവായിരുന്നു. 30 മിനിറ്റ് കൊണ്ട് ഞങ്ങൾ മുവാറ്റുപുഴ എത്തി .നേരത്തെ യാത്ര തുടങ്ങേണ്ടിയിരുന്നത് കൊണ്ട് തലേ ദിവസം രാത്രി ഡിന്നർ കാര്യമായി ഒന്നും കഴിച്ചില്ല.അതുകൊണ്ട് രാവിലെ നല്ല വിശപ്പ് അനുഭവപ്പെട്ടു.മുവാറ്റുപുഴയിലുള്ള ശ്രീ ലക്ഷ്മി ഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങൾ മുന്നാറിലേക്കുള്ള യാത്ര തുടർന്നു. ഏകദേശം 11 മണിയോടു കൂടി അമ്പാടി എസ്റ്റേറ്റ് റിസോർട്ടിൽ എത്തി .അവിടെ എത്തിയപ്പോൾ തന്നെ രണ്ടു പേർക്കും സ്ഥലവും പരിസരവും വല്ലാതെ ഇഷ്ടപ്പെട്ടു.നല്ല മഞ്ഞും ഉണ്ടായിരുന്നു ആ ഉച്ച സമയത്തുതന്നെ.Mr ബൈജു ഞങ്ങളെ സ്വീകരിച്ചു റിസപ്ഷനിൽ കൊണ്ട് ഇരുത്തി.ഞങ്ങൾ ബുക്ക് ചെയ്തത് ഒരു കൊളോണിയൽ cottage ആണ്. ബുക്കിംഗ് വെരിഫിക്കേഷനും മറ്റു ഫോര്മാലിറ്റിസിനും ശേഷം ഞങ്ങൾക്ക് cottage ന്റെ താക്കോൽ കൈമാറി.അത്ഭുതമെന്നു പറയട്ടെ , ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായ cottage ഉം അന്തരീക്ഷവും. ആ ഒരു excitement മാറാൻ കുറച്ചു സമയമെടുത്തു. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം മൂന്നാർ ഒന്നു കറങ്ങാൻ തീരുമാനിച്ചു.പക്ഷെ കാർ ഡ്രൈവിംഗ് കുറച്ചു കൂടുതൽ ചെയ്തതുകൊണ്ട് വേറെ ഒരു ഡ്രൈവറെ കിട്ടുമോ എന്നന്വേഷിച്ചു.ഭാഗ്യവശാൽ ബൈജു അദ്ദേഹത്തിന്റെ ഒരു cousin ആയ  Mr ജോബിയെ തന്നെ ഏർപ്പാടാക്കി തന്നു.അങ്ങനെ 12 .30 ആയപ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു. അദ്ദേഹം ഒരു ഡ്രൈവർ എന്നതിലുപരി ഒരു ഗൈഡ് കൂടിയായിരുന്നു.മൂന്നാർകാരൻ ആയതിനാൽ സ്ഥലങ്ങൾ എല്ലാം മനഃപ്പാഠമായിരുന്നു .ഞങ്ങൾ പ്രഭാതഭക്ഷണം നേരത്തെ കഴിച്ചതുകൊണ്ട് വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടു .എന്നാൽ ആദ്യം ഭക്ഷണം കഴിച്ചിട്ടാവാം കാഴ്ചകൾ എന്ന് തീരുമാനിച്ച് റിസോർട്ടിൽ നിന്നും യാത്ര തിരിച്ചു.എന്നാൽ പോകുന്ന വഴി ഒരു നല്ല തേയില തോട്ടം കണ്ണിൽപ്പെട്ടു.(മൂന്നാർ ഭൂരിഭാഗവും തേയിലത്തോട്ടങ്ങളാണെങ്കിലും, നല്ലതു എന്നതുകൊണ്ടുദ്ദേശിച്ചത് ,ഒരു തിരക്കുമില്ലാത്ത,ഒരു നല്ല പ്രകൃതിസൗന്ദര്യങ്ങളടങ്ങിയ ഫോട്ടോക്ക് സ്കോപ്പ് ഉള്ള ഒരു സ്ഥലം). ജോബി ഞങ്ങളെ അവിടെയിറക്കി മനോഹരമായ രണ്ടുമൂന്നു ഫോട്ടോസ് എടുത്തു തന്നു.അവിടെ നിന്നും ഞങ്ങൾ പോകുന്നവഴി ഒരു യൂക്കാലിപ്സ് മരത്തിന്റെ കൂട്ടം കണ്ടു.(മൂന്നാർ ടൗൺ എത്തുന്നതിനു മുൻപായി കെ.എസ് ആർ .ടി.സി ബസ്റ്റാന്റിന് സമീപം).വിശപ്പൊക്കെ കുറച്ചു സഹിച്ചു ഞങ്ങൾ അവിടെ ഇറങ്ങി കുറച്ചു നേരം നടക്കുകയും ഫോട്ടോസ് എടുക്കുകയും ചെയ്തു. നല്ല സുഖമുള്ള കാലാവസ്ഥ.അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം നേരെ മൂന്നാർ ടൗണിലുള്ള ‘ഗുരുഭവൻ’ ഹോട്ടലിലേക്ക് പോയി.അവിടെ വളരെ അധികം ആൾക്കാർ തിങ്ങിക്കൂടി നിന്നിരുന്നു.കഴിച്ചുകൊണ്ടിരുന്നവരും കഴിക്കാൻ വേണ്ടി wait ചെയ്യുന്നവരും.ജോബി കഴിച്ചിട്ടിട്ടാണ് വന്നത് .അതുകൊണ്ടു ഞങ്ങൾ രണ്ടുപേരും കഴിക്കാൻ വേണ്ടി അവിടെ കാത്തു നിന്നു.അങ്ങനെ ഒരു പത്തു മിനിറ്റിനുശേഷം ഞങ്ങൾക്ക് സീറ്റ് കിട്ടി.ഭക്ഷണശേഷം അവിടെ നിന്നും ഞങ്ങൾ പോയത് മൂന്നാർ ഫ്ലവർ ഗാർഡൻ സന്ദർശിക്കാനായിരുന്നു.ഫ്ലവർ ഗാർഡൻ എന്ന് പറഞ്ഞാൽ ഊട്ടി ഫ്ലവർ ഗാർഡന്റെ അത്ര വലുതൊന്നുമല്ല. എങ്കിലും അത്യാവശ്യം നല്ല ambience ഉം ഫോട്ടോ എടുക്കാനുള്ള ബാക്ഗ്രൗണ്ടും ഉണ്ട്. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചശേഷം അവിടെ നിന്ന് മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ പോയി.നല്ല കാഴ്ചകൾ വഴിയിലുടനീളം ഉണ്ടായിരുന്നു. പോകുന്ന വഴിയിൽ ഒരു സ്ഥലത്ത് കുറച്ചു ട്രാഫിക് അനുഭവപ്പെട്ടു.നോക്കിയപ്പോൾ തേയില പറിക്കുന്ന ലേഡീസിന്റെ പോസിൽ ആർക്കും ഫോട്ടോ എടുക്കാനുള്ള തിരക്കാണ്. കണ്ടപ്പോൾ ഭാര്യക്കും ഒരു കൗതുകം തോന്നി.ഞങ്ങളും അവിടെ വണ്ടി നിർത്തി.ജോബിക്ക് പരിചയമുള്ള ഒരാളെ കണ്ടപ്പോൾ അദ്ദേഹത്തോട് കാര്യം പറഞ്ഞു.അദ്ദേഹം സാമഗ്രികൾ എടുത്തുകൊണ്ടു വന്നു ഭാര്യക്ക് കൊടുത്തു.വളരെ സന്തോഷത്തോടെ അത് ധരിച്ചു അഞ്ജു (ക്ഷമിക്കണം ഇതുവരെ ഭാര്യ എന്ന് മാത്രമാണ് പറഞ്ഞത്.ഭാര്യയുടെ പേര് അഞ്ജലി ..അഞ്ജു എന്ന് വിളിക്കും) ഫോട്ടോക്ക് റെഡി ആയി.വെറൈറ്റി ഫോട്ടോസ് കിട്ടി . അവിടെ നിന്നും മാട്ടുപ്പെട്ടി ഡാമിലേക്കുള്ള യാത്ര തുടർന്നു.നല്ല അളവിൽ ഡാമിൽ വെള്ളമുണ്ട്.എന്നാൽ നല്ല ശാന്തമായി കിടക്കുന്നു.കുറേശ്ശെ മഴയുമുണ്ട്.ആ മഴ കൊണ്ട് ഫോഗ് താഴേക്ക് ഇറങ്ങിവരുന്നത് കുറഞ്ഞു.നല്ല രസകരമായ സുഖവും ശാന്തതയും തരുന്ന കാലാവസ്ഥ.അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം ഞങ്ങൾ എക്കോ പോയിന്റിലേക്കു പോയി.വലിയ സുഖമൊന്നുമില്ല .വേണമെങ്കിൽ ഉറക്കെ അലറിയാൽ നമ്മുടെ ശബ്ദം എക്കോ ആയി തിരിച്ചു കേൾക്കും.ഇത് വരെ പോകാത്തവർക്ക്‌ ഒരു അനുഭവമാണ്.പക്ഷെ രണ്ടാമത് പോയിക്കാണാൻ മാത്രം ഉള്ള സ്ഥലമൊന്നുമായി എനിക്ക് തോന്നിയില്ല.തിരിച്ചു വരുമ്പോളാണ് വഴി മുഴുവൻ വണ്ടികൾ നിറഞ്ഞു ,നല്ല traffic . ഏകദേശം 30  മിനുട്ടോളം ഞങ്ങൾ നിരങ്ങി നിരങ്ങി നീങ്ങി.അത് കഴിഞ്ഞപ്പോൾ ജോബിക്ക് അറിയാവുന്ന ഒരു shortcut വഴിയുണ്ടെന്നു പറഞ്ഞു.അതിലൂടെ പൊതുവെ വലിയ വണ്ടികൾ മാത്രേ പോകാറുള്ളൂ..കാരണം ഓഫ് റോഡ് ഡ്രൈവ് ആയ വഴിയാണ്.കുറെ കുഴിയും കുണ്ടും നിറഞ്ഞ വഴി.എന്തായാലും അടുത്തുകണ്ട ഒരു ജീപ്പ് കാരനോട് ചോദിച്ചപ്പോൾ ഇപ്പോൾ ചില കാറുകളും ഓട്ടോറിക്ഷയുമൊക്കെ പോയിതുടങ്ങി  എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല.ഇവിടെ കിടന്നാൽ ചിലപ്പോൾ 2 മണിക്കൂറിൽ കൂടുതൽ കിടക്കേണ്ടി വരും.അതിനേക്കാൾ നല്ലതു shortcut ആണെന്ന് നിശ്ചയിച്ചു ഞങ്ങൾ ആ വഴിക്കു പുറപ്പെട്ടു.അപ്പോഴാണ് യഥാർത്ഥ കാട് എന്ന പ്രതീതി ഉണ്ടായത്. കൂരാകൂരിരുട്ട്,റോഡ് ഉണ്ടോ എന്ന് ചോദിച്ചാൽ പേരിനു ഒരു പൊട്ടിപ്പൊളിഞ്ഞ വീതി നന്നേ കുറഞ്ഞ ഒരു വഴി.ജോബി പറഞ്ഞു ,ആ വഴി വന്നിട്ട് ഒരു വർഷത്തിലും മീതെയായി.എന്നാലും വഴി കുറച്ചു ദൂരം ചെന്നാൽ നല്ല റോഡ് ആവും എന്ന് ജോബിയും പ്രതീക്ഷിച്ചു.പക്ഷെ കുറെ ദൂരം ചെന്നിട്ടും റോഡിനു ഒരു മാറ്റവുമില്ല ,അതെ പോലെ കുറച്ചു കൂടി ചെന്നപ്പോൾ റോഡ് തീർന്നു.മുന്നിൽ മുഴുവൻ ചെളി നിറഞ്ഞ വഴി.risk എടുക്കണ്ട എന്ന് നിശ്ചയിച്ചു തിരിച്ചു പോകാമെന്നു വിചാരിച്ചപ്പോൾ വേറെ ഒരു വഴി കൂടി ഉണ്ടെന്നു അത് വഴി വന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു.അദ്ദേഹം പറഞ്ഞ പോലെ ആ വഴിക്കു നീങ്ങി കുറച്ചു ചെന്നപ്പോൾ ഞങ്ങൾ മെയിൻ റോഡിൽ കയറി.അപ്പോഴാണ് ഒരു ദീർഘ ശ്വാസം വിട്ടത്.കാരണം ഞങ്ങൾ ഏകദേശം 10 -12 കിലോമീറ്റർ യാത്ര കഴിഞ്ഞപ്പോളാണ് റോഡ് തീർന്നതായി കണ്ടത്.പിന്നെയും ആ ഞെരുങ്ങിയ കാട് വഴിയിലൂടെ തിരിച്ചുപോവുക ആലോചിക്കാൻ പോലുമാവില്ലായിരുന്നു.അപ്പോളാണ് ഒരു ദൂതനെപ്പോലെ ആ ഓട്ടോ ഡ്രൈവർ ആ വഴി വന്നത്.എന്തായാലും അദ്ദേഹത്തിന് മനസ്സിൽ നന്ദി അറിയിച്ച്‌ ഞങ്ങൾ റിസോർട്ടിലേക്കുള്ള യാത്ര തുടർന്നു.ഒരു 8 മണിയോട് കൂടി ഞങ്ങൾ റിസോർട്ടിൽ എത്തി.ജോബിയോട് നന്ദി പറഞ്ഞതോടൊപ്പം തന്നെ പിറ്റേ ദിവസം 11 മണിക്ക് വരാൻ അഭ്യർത്ഥിച്ചു.കാരണം കാഴ്ചകൾ കണ്ടു കഴിഞ്ഞില്ലായിരുന്നു.അങ്ങനെ ഞങ്ങൾ കോട്ടേജിൽ പോയി കുളിച്ചു റെഡി ആയി ഡിന്നർ കഴിക്കാൻ ക്യാന്റീനിലേക്കു ചെന്നു .മനോഹരമായ കാന്റീൻ .അവിടെ ഞങ്ങൾ ഓർഡർ ചെയ്ത പൊറോട്ടയും അമേരിക്കൻ ചോപ്സിയും റെഡി ആയിരുന്നു.അപ്പോഴാണ് ഞങ്ങൾ ഒരു ചായ കുടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.മൂന്നാർ വന്നിട്ട് ഒരു variety ചായ കുടിച്ചില്ലെങ്കിൽ പിന്നെ ഒരു സുഖമില്ല.അത് കൊണ്ട് ഞാൻ മസാല ചായയും അഞ്ചു ജിഞ്ചർ ചായയും ഓർഡർ ചെയ്തു.ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ..അവിടത്തെ ചായ ഒന്ന് കുടിക്കേണ്ടത് തന്നെ.അതിനു ശേഷം ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് നടന്നു.രാത്രി lights  ഒക്കെ ഇട്ടപ്പോൾ ഒരു പ്രത്യേക ഭംഗിയാണ് ആ സ്ഥലം.കുറച്ചു നേരം അതാസ്വദിച്ചു റൂമിലേക്ക് പോയി.

നല്ലൊരുറക്കത്തിന് ശേഷം മനോഹരമായ ഒരു പ്രഭാതം കണ്ടു എണീറ്റു .ആ ഒരു ഭംഗി പറഞ്ഞിട്ട് കാര്യമില്ല. കണ്ടു തന്നെ അനുഭവിക്കണം. റൂമിന്റെ അകത്തു നിന്ന് നോക്കുമ്പോൾ തന്നെ വളരെ സൗന്ദര്യപൂർണ്ണമായ പ്രകൃതി അങ്ങനെ കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്നു.അതിനു ശേഷം പുറത്തിറങ്ങിയപ്പോൾ അത് അനുഭവിക്കാനും പറ്റി. ഞങ്ങൾ ഒന്ന് ആലോചിച്ചു, ഇങ്ങനെ ആണെങ്കിൽ ഒരു ദിവസം കൂടി അവിടെ തന്നെ തങ്ങിയാലോ എന്ന്.പക്ഷെ പിറ്റേ ദിവസം ജോലി ഉണ്ടായിരുന്നതു കൊണ്ടും അവിടെ ആ ദിവസം വേറെ ബുക്കിംഗ് വന്നതുകൊണ്ടും അത് പറ്റിയില്ല.എന്തായാലും അത് കണ്ടും അനുഭവിച്ചും കണ്ടപ്പോൾ ഞങ്ങൾ തീരുമാനിച്ചു ,മൂന്നാർ ചുറ്റിക്കറങ്ങുന്നതിലും നല്ലതു ആ റിസോർട്ടിന്റെ ചുറ്റുപാടും നടന്നു കാണാൻ.കുറേയൊന്നും പോകാൻ  പറ്റിയില്ല,പക്ഷെ കുറച്ചു ദൂരം നടന്നു പ്രകൃതിഭംഗി ഒക്കെ ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി നല്ല വിശപ്പ് അനുഭവപ്പെട്ടതുകൊണ്ട് നേരെ ക്യാന്റീനിലേക്കു വച്ച് പിടിച്ചു.അവിടെ ചെന്നപ്പോൾ അപ്പവും കടലക്കറിയും റെഡി ആയിട്ടുണ്ട്.അതോടൊപ്പം വേറെ കുറെ ഭക്ഷണസാധനങ്ങളും ഉണ്ട്.ഞങ്ങൾ 2 ചായയും കുടിച്ചു.അഞ്ചു അവിടെ കിട്ടിയ ഒരു ആലൂ പൊറോട്ടയും അകത്താക്കി.പിന്നെ അവിടെ  നിന്ന് റൂമിലേക്ക് പോയി കുറച്ചു നേരം വിശ്രമിച്ച ശേഷം കുളിച്ചു കറങ്ങാൻ പോകാൻ റെഡി ആയി.കൃത്യം 11 മണിക്ക് തന്നെ ജോബി വന്നു.ഞങ്ങൾ ബൈജു ചേട്ടനോടും ബാക്കി ആൾക്കാരോടും യാത്ര പറഞ്ഞും പിന്നീട് എന്തായാലും കാണാം എന്ന് പറഞ്ഞും അവിടെ നിന്ന് യാത്ര തിരിച്ചു. ഞങ്ങൾ നേരെ പോയത് വരയാടുകളുടെ സാന്നിധ്യമുള്ള ഇരവികുളം നാഷണൽ പാർക്കിലേക്കാണ്.അവിടെ പോകണമെങ്കിൽ ഒരു പ്രത്യേക ഇടം വരെ നമുക്ക് സ്വന്തം കാറിൽ പോകാം.അതിനു ശേഷം അവരുടെ തന്നെ ബസുകൾ ഉണ്ട്.അതിൽ തന്നെ പോണം,അതിന്റെ ടിക്കറ്റ് എടുത്തു ബസ് വരാൻ വേണ്ടി വെയിറ്റ് ചെയ്തു.അധികമൊന്നും  വെയിറ്റ് ചെയ്യേണ്ടി വന്നില്ല , ഒരു ബസ് വന്നു അതിൽ കേറി. നല്ല രസകരമായ കാഴ്ചകൾ വഴിയിലുടനീളം ഉണ്ടായിരുന്നു.അങ്ങനെ അവിടെ ഏകദേശത്തെ 45 മിനിറ്റ് കഴിഞ്ഞപ്പോൾ എത്തി.പിന്നീടങ്ങോട്ട് നടക്കണം.ഒരു 100 -150 മീറ്റർ നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം.നോക്കിയപ്പോൾ നടപ്പാതയുടെ താഴെ ആയി ഒരു വരയാടിനെ കണ്ടു. അതിനെ നോക്കി നിൽക്കുകയാണ് എല്ലാവരും.ഞങ്ങളും അതിനെ നോക്കി കുറച്ചു നേരം നിന്നു.പിന്നെ അവിടെ നിന്ന്  മുകളിലേക്ക് നടന്നു.ഏകദേശത്തെ ഒരു മണിക്കൂർ അവിടെ ചിലവഴിച്ചതിനു ശേഷം തിരിച്ചുപോകാനായി ബസ് കാത്തു നിൽപ്പായി.അങ്ങനെ തിരിച്ചെത്തിയപ്പോൾ ഏകദേശം 3 മണി ആയി.ജോബി പറഞ്ഞു ഇനി ഒരു ബോട്ടിംഗ് മാത്രം മതി അല്ലെങ്കിൽ വിചാരിച്ച സമയത്തു എറണാകുളത്തേക്കു പോകാനാവില്ല എന്ന്. അതുകൊണ്ടു tea മ്യൂസിയം ,tea ഫാക്ടറി visit ഞങ്ങൾ ക്യാൻസൽ ചെയ്തു.പിന്നെ ഞങ്ങൾ താമസിച്ച റിസോർട്ടിന് അടുത്ത് ഒരു ബോട്ടിംഗ് കേന്ദ്രത്തിൽ പോകാൻ ഒരുങ്ങി. അപ്പോൾ ജോബി ഒരു വാർത്ത പറഞ്ഞു.ബോളിവുഡ് ഫിലിം ആക്ടർ അമീർ ഖാൻ ഷൂട്ടിങ്ങിനായി മൂന്നാർ എത്തിയിട്ടുണ്ട് എന്ന്.ഞങ്ങൾ പോകുന്ന വഴി അദ്ദേഹം താമസിക്കുന്ന ഹോട്ടലും കണ്ടു.ഒരു കാര്യം കൂടി ഉണ്ട്. ജോബിയുടെ സഹോദരി ജോലി ചെയ്യുന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ വന്നിറങ്ങിയത്. അങ്ങനെ ജോബിക്ക് നേരത്തെ വിവരം കിട്ടി.ഇതിനിടയിൽ ഞങ്ങൾ ഉച്ച ഭക്ഷണത്തിന്റെ കാര്യം മറന്നു. ഏകദേശം 4 മണിയായപ്പോൾ ഒരു ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു.പ്ലാൻ ചെയ്ത അവസാനത്തെ സ്ഥലമായ ബോട്ടിംഗ് കേന്ദ്രത്തിൽ എത്തി. അവിടെ ആണെങ്കിൽ ബോട്ടിംഗ് സർവീസ് എന്തോ കാരണത്താൽ എണ്ണത്തിൽ കുറച്ചിരിക്കുകയാണ് .എന്താ കാരണം  എന്ന് വ്യക്തമല്ല.അടുത്ത ബോട്ട് വരാൻ ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്ന് അവിടത്തെ ജീവനക്കാരനിൽ നിന്നും മനസിലാക്കിയ ഞങ്ങൾ അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു സ്ഥലം വിടാമെന്ന് തീരുമാനിച്ചു.അങ്ങനെ അതിനുശേഷം ,ചെയ്ത സഹായത്തിനു മാത്രമല്ല കൂടെ നടന്നു ഗൈഡ് ചെയ്തതിനും നന്ദി പറഞ്ഞു എറണാകുളത്തേക്കു യാത്ര തിരിച്ചു.ഇനിയുമൊരു യാത്ര ഇതേപോലെ നീലക്കുറിഞ്ഞിയുടെ നാട്ടിലേക്കു ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ...........(നീലക്കുറിഞ്ഞി പൂക്കുന്ന സമയത്തു തന്നെ വേണമെന്നൊരാഗ്രഹവും പഴയപോലെ മനസിലുണ്ട് )